തിരുവനന്തപുരം: പോലീസിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ വിവരങ്ങൾ പോലീസ് ആർഎസ്എസിനു ചോർത്തി നൽകിയെന്നാണു മുഖ്യമന്ത്രി പറയുന്നത്.
അങ്ങനെയെങ്കിൽ അതു ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. അതിനുപോലും തയാറാകാത്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ആർഎസ്എസിനു വിവരങ്ങൾ ചോർത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥർ ആരെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പോലീസിനെ മാർക്സിസ്റ്റു പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന സേനയാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
നിഷ്ക്രിയത്വം അല്ലെങ്കിൽ അതിക്രമം ഇതാണ് ഇപ്പോൾ പോലീസിന്റെ മുഖമുദ്ര. ജനവിരുദ്ധമായ നയങ്ങളാണു പോലീസ് സ്വീകരിക്കുന്നത്. മുന്പൊന്നും കണ്ടിട്ടില്ലാത്ത വിധം പോലീസ് ഭീകരതയാണു കേരളത്തിൽ നടക്കുന്നത്. ഉരുട്ടിക്കൊലയും മർദനവും ശീലമാക്കിയ പോലീസ് പൂർണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സി, യൂണിവേഴ്സിറ്റി പരീക്ഷകളുടെ പ്രസക്തി നഷ്ടപ്പെട്ടു. പിഎസ്സി ഫലപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമായാണു കരുതിവരുന്നത്.
എന്നാൽ ഇപ്പോൾ പിഎസ്സി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ അതീവ ഗൗരവമുള്ളതാണ്. പിഎസ്സി ചെയർമാനേയും കേരള സർവകലാശാല വൈസ് ചാൻസലറേയും മാറ്റണം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ തട്ടിപ്പു നടത്തുന്നതിനു പിന്നിൽ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ നടന്നിട്ടുള്ള പരീക്ഷ തട്ടിപ്പുകളുടെ നിജസ്ഥിതി പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും ഇതിനു സർക്കാർ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി രാജിവയ്ക്കണം: രമേശ് ചെന്നിത്തല
01:54 AM Jul 18, 2019 | Deepika.com