കൊച്ചി: അനധികൃത നിര്‍മാണങ്ങള്‍ക്കു സൗകര്യങ്ങള്‍ ഒരുക്കിനല്കി മൂന്നാറിലെ കൈയേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മൂന്നാര്‍ മേഖലയിലെ അനധികൃത കെട്ടിടങ്ങള്‍ക്കു വൈദ്യുതി കണക്ഷന് നല്‍കാനുള്ള ഊര്‍ജസെക്രട്ടറിയുടെ ഉത്തരവിനെതിരേയുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചത്.
ഉത്തരവ് പിന്‍വലിക്കുന്നോ അതോ ഉത്തരവില്‍ ഉറച്ചുനില്‍ക്കുന്നോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ഭൂമിയുടെ ഉടമസ്ഥന് സര്‍ക്കാരാണ്. പൊതു ആവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കുന്നതിനു പകരം ഇത്തരത്തില്‍ സഹായിക്കുന്നത് പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും കോടതി വാക്കാല്‍ പറഞ്ഞു.
മൂന്നാറിലെ കണ്ണന്‍ദേവന്‍, ശാന്തന്‍പാറ, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍, ആനവിരട്ടി, ആനവിലാസം വില്ലേജുകളിലെ കെട്ടിടങ്ങള്‍ക്കു വൈദ്യുതി കണക്ഷന് നല്‍കാനാണ് മേയ് ആറിലെ ഉത്തരവില്‍ പറയുന്നത്. റവന്യു-തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസിയില്ലാതെ മൂന്നാറില്‍ നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കരുതെന്ന 2010 ജനുവരി 21 ലെ ഉത്തരവിന്റെ ലംഘനമാണിതെന്നാരോപിച്ചു മുതലക്കോടം പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.യു. ജോണ്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
വൈദ്യുതി കണക്ഷന് നല്കിയ കെട്ടിടങ്ങള്‍ അനധികൃതമാണെന്നു റവന്യു അധികൃതര്‍ കണ്ടെത്തിയാല്‍ കെഎസ്ഇബി സ്വന്തംചെലവില്‍ കണക്ഷന് വിച്ഛേദിക്കുമെന്ന വ്യവസ്ഥയിലാണ് കറന്റ് നല്‍കുന്നതെന്ന് ഊര്‍ജ സെക്രട്ടറി ബി. അശോക് സത്യവാങ്മൂലം നല്‍കിയിരുന്നു. ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയ കോടതി വിധി മറ്റൊരു വിധിയിലൂടെ ഹൈക്കോടതിതന്നെ അസാധുവാക്കിയതാണ്. എന്‍ഒസി കിട്ടുന്നതുവരെ റോഡ് അറ്റകുറ്റപ്പണി, വൈദ്യുതി-ജല വിതരണം എന്നിവ തടയേണ്ടെന്നും അവശ്യ സൗകര്യങ്ങള്‍ നല്കാന് എന്‍ഒസി വേണ്ടെന്നും ഈ വിധിയില്‍ വ്യക്തമാക്കിയിരുന്നതായും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
100 ചതുരശ്ര മീറ്റര്‍വരെയുള്ള വീടുകള്‍ക്ക് ഉടമസ്ഥാവകാശം പരിഗണിക്കാതെ വൈദ്യുതി നല്‍കാനായി നടപടിക്രമത്തില്‍ ഭേദഗതി വരുത്താന്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വൈദ്യുതി കണക്ഷന് ഭൂമിയുടെ ഉടമസ്ഥാവകാശത്തിനുള്ള തെളിവല്ലെന്നും റവന്യു അധികൃതരുടെ എന്‍ഒസി വേണമെന്നു നിര്‍ബന്ധിക്കാതെ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനും 2018 മേയ് 18ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ഊര്‍ജ സെക്രട്ടറി വ്യക്തമാക്കി. ഇതും ഹൈക്കോടതി പരിഗണിച്ചു.
മൂന്നാറിലെ അനധികൃത നിര്‍മാണം: സര്‍ക്കാരിനെ വിമർശിച്ചു കോടതി
01:32 AM Jul 18, 2019 | Deepika.com