തിരുവനന്തപുരം: പാട്ടക്കരാർ പുതുക്കാത്തവർക്കും പാട്ട കുടിശിക അടയ്ക്കാത്തവർക്കും നോട്ടീസ് അയയ്ക്കാൻ റവന്യു വകുപ്പു നിർദേശം. പാട്ടക്കുടിശിക ഇനത്തിൽ 697 വ്യക്തികളും സ്ഥാപനങ്ങളും 1,155 കോടി രൂപ നൽകാനുണ്ടെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാ കളക്ടർമാർ, ആർഡിഒമാർ എന്നിവരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അംഗീകൃത വ്യവസ്ഥകളൊന്നും പാലിക്കാതെ, പാട്ടം പുതുക്കാതെ സർക്കാരിന്റെ ഭൂമി ഇത്രയധികം പേർ കൈവശം വച്ചിരിക്കുകയാണ്. കുടിശിക അടയ്ക്കാൻ കാലാവധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, എത്രയും വേഗം അടയ്ക്കണം. തുക കൂട്ടാൻ ഇപ്പോൾ സർക്കാർ ഉദ്ദേശിക്കുന്നില്ല.
ഈ വർഷം ഡിസംബറിനകം അരലക്ഷം പേർക്കു കൂടി പട്ടയങ്ങൾ നൽകും. 2020 മേയ് മാസത്തിനകം അരലക്ഷം പേർക്കുകൂടി നൽകും. അങ്ങനെ ഒരു വർഷം ഒരു ലക്ഷം പട്ടയം നൽകും. കൈയേറ്റം ഒഴിപ്പിക്കുന്നത് ഊർജിതമാക്കും.
1977 ജനുവരി ഒന്നിനു മുമ്പു കൈവശമുള്ള ഭൂമിക്കു കുടിയേറ്റക്കാർക്ക് 28,858 ഹെക്ടറിലാണു പട്ടയം നൽകേണ്ടത്. ഇനിയും 11,485 ഹെക്ടറിൽ പട്ടയം നൽകാനുണ്ട്. ലാൻഡ്, ദേവസ്വം ട്രൈബ്യൂണലുകളിൽ കെട്ടിക്കിടക്കുന്നത് 1.27 ലക്ഷം അപേക്ഷകളാണ്. ഇവയിൽ കഴിയുന്നത്ര അപേക്ഷകളിൽ തീർപ്പാക്കി പട്ടയം നൽകും. ഭൂരേഖകളുടെ ഡിജിറ്റൽവത്കരണം കൂടുതൽ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
പാട്ടക്കുടിശിക പിരിക്കാൻ നോട്ടീസ് അയയ്ക്കും; കിട്ടാനുള്ളത് 1,155 കോടിയെന്നു മന്ത്രി
01:06 AM Jul 18, 2019 | Deepika.com