മഹാരഥന്മാരായ അധ്യാപകരുടെയും പ്രതിഭാധനരായ വിദ്യാർഥികളുടെയും പേരിൽ സമസ്തകേരളത്തിന്റെയും അഭിമാനമായി മാറിയ കലാലയമാണു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്. കാന്പസിനുള്ളിലെ ആശയസംവാദങ്ങളും സർഗാത്മകതയുടെ പൂക്കാലവും കൊണ്ട് പൊതുസമൂഹത്തിന് ഉൗർജം പകർന്ന മഹത്തായ പാരന്പര്യം ഒരു കാലത്ത് യൂണിവേഴ്സിറ്റി കോളജിനുണ്ടായിരുന്നു. അവിടെനിന്നാണ് സഹപാഠിയുടെ നെഞ്ചിലേക്ക് കത്തിയാഴ്ത്തുന്ന നീചരാഷ്ട്രീയത്തിലേക്ക് ഇവിടത്തെ വിദ്യാർഥിസംഘടനാ പ്രവർത്തനം അധഃപതിച്ചത്.
അതിനു കാരണമായത് എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന എസ്എഫ്ഐയുടെ ഏകാധിപത്യ രാഷ്ട്രീയം മാത്രമല്ല, അവർക്ക് ഒത്താശ ചെയ്യുന്ന പ്രിൻസിപ്പലും ഇടത് അധ്യാപക സംഘടനാ നേതാക്കളും കൂടിയാണെന്നുള്ള ആരോപണം ശക്തമാകുന്പോൾ ആ അപചയം എത്ര വലുതാണെന്ന് മനസിലാക്കാം.
സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും മുദ്രാവാക്യമാക്കിയ നേതാക്കൾ കൂടെപ്പിറപ്പിന്റെ ചോരകൊണ്ടെഴുതുന്നത് എന്തുതരം വിദ്യാർഥിരാഷ്ട്രീയമാണെന്ന് അവിടത്തെ വിദ്യാർഥികളും പൊതുസമൂഹവും ആശങ്കപ്പെട്ടു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അധികാര ഹുങ്കിന്റെയും ഭീഷണികളുടെയും മുന്നിൽ, ഓരോ അതിക്രമങ്ങളിലെയും ഇരകൾ നിസഹായരായി കീഴടങ്ങിയപ്പോൾ, എസ്എഫ്ഐ നേതാക്കൾ കൂടുതൽ കൂടുതൽ അക്രമോത്സുകരായി മാറുകയായിരുന്നു. പക്ഷേ ചെങ്കോട്ടയെന്ന് അവർ സ്വയം പേരിട്ടു വിളിച്ച കൊട്ടാരക്കെട്ടിനുള്ളിൽ, ഒരു വിദ്യാർഥിനി എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനം സഹിക്കവയ്യാതെ ക്ലാസ്മുറിയിൽ ആത്മഹത്യക്കു ശ്രമിച്ച സംഭവം അവർക്കിടയിൽത്തന്നെയും പൊതുസമൂഹത്തിലുമുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല.
ഡി. ദിലീപ്
ചോര വീഴ്ത്തി ഇടിമുറികൾ
01:14 AM Jul 17, 2019 | Deepika.com