തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ പോലീസ് ഉന്നതർക്കു ഗുരുതരമായ വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥരിൽ പലരും ഉത്തരവാദിത്വങ്ങളിൽനിന്ന് ബോധപൂർവം ഒഴിഞ്ഞുനിന്നു. ശബരിമലയിൽ സ്വീകരിച്ച പോലീസ് നടപടികൾ സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥർ മത സംഘടനകൾക്കു ചോർത്തി നൽകിയതായും ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മനിതി സംഘം ശബരിമലയിൽ എത്തിയപ്പോൾ നാറാണത്തു ഭ്രാന്തനെ പോലെയായിരുന്നു ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ഉത്തരവാദിത്വ ബോധം മറന്ന പോലീസുകാർ സ്വന്തം താത്പര്യമനുസരിച്ച് ഓടിനടക്കുകയായിരുന്നു. എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തമാണ്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നതിലും പോലീസിനു ഗുരുതര വീഴ്ചയുണ്ടായി. പോലീസുകാർ എക്കാലവും സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കണം. അല്ലാത്തവർക്കെതിരേ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കേണ്ടിവരും. പലർക്കും വ്യക്തിപരമായ വീഴ്ചകളുണ്ടാകാം.
എന്നാൽ സേനയുടെ അച്ചടക്കത്തിലും കൃത്യനിർവഹണത്തിലും വീഴ്ചകളുണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെടുങ്കണ്ടത്തേത് അടക്കമുള്ള കസ്റ്റഡി മരണങ്ങൾ പോലീസിന്റെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിമാർ മുതൽ മുകളിലോട്ടുള്ളവരുടെ യോഗം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജിലായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ജില്ലാതലങ്ങളിൽ വീഡിയോ കോണ്ഫറൻസിംഗ് വഴി യോഗത്തിൽ പങ്കെടുത്തു.
മർദനം ചിലർക്കു ഹരം
തിരുവനന്തപുരം: പ്രതികളെ മർദിക്കുന്നതു ഹരമായി ചില പോലീസുകാർ ഇപ്പോഴും കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം. ഇത്തരക്കാർക്കെതിരേ കടുത്ത നടപടികൾ സർക്കാരിനു സ്വീകരിക്കേണ്ടിവരും. കസ്റ്റഡി മർദനം ഒരു തരത്തിലും അനുവദിക്കാനാകില്ല. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. മൂന്നാംമുറയും സ്റ്റേഷനിൽ എത്തുന്നവരോടുള്ള മോശമായ പെരുമാറ്റവും ഒരു തരത്തിലും അനുവദിക്കാനാകില്ല. എന്നാൽ, കേസന്വേഷണത്തിലും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകാൻ പാടില്ലെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.
പെറ്റി കേസ് പിടിക്കുന്നതിലാണ് ഇപ്പോഴും പല പോലീസ് ഉദ്യോഗസ്ഥർക്കും താത്പര്യമെന്നും എന്നാൽ, ഇതൊന്നുമല്ല മികച്ച പോലീസ് ഉദ്യോഗസ്ഥരിൽനിന്നു ജനങ്ങളും സർക്കാരും പ്രതീക്ഷിക്കുന്നത് എന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നതിലാകാണം പോലീസ് ഉദ്യോഗസ്ഥർ കഴിവു തെളിയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിനു ഗുരുതര വീഴ്ചപറ്റി: മുഖ്യമന്ത്രി
01:14 AM Jul 17, 2019 | Deepika.com