തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പീരുമേട് ജയിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന ജയിൽ ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നു ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചു.
പീരുമേട് ജയിൽ സൂപ്രണ്ട് അനിൽകുമാറിനെ സ്ഥലം മാറ്റാൻ ജയിൽ ഡിജിപി നിർദേശിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ ബാസ്റ്റിൻ ബോസ്കോയെ സസ്പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ച വരുത്തിയ താത്കാലിക ജീവനക്കാരൻ സുഭാഷിനെ പിരിച്ചുവിടാനും ഋഷിരാജ് സിംഗ് ഉത്തരവിട്ടു. ജയിൽ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച സംബന്ധിച്ച് കൂടുതൽ അന്വേഷിക്കാൻ ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് അജയകുമാറിനെ ചുമതലപ്പെടുത്തി.
മാവേലിക്കര സബ്ജയിലിൽ എം.ജെ. ജേക്കബ് മരിച്ച സംഭവത്തിൽ പ്രിസണ്‍ ഓഫീസർ സുജിത്തിനെ സസ്പെൻഡ് ചെയ്തു.പീരുമേട് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഡിഐജി സാം തങ്കയ്യന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേർക്കെതിരേ നടപടിയുണ്ടായിട്ടുള്ളത്. റിമാൻഡ് പ്രതിയായിരുന്ന രാജ്കുമാർ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ മൂവർക്കും വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ് കുമാറിനെ ഒന്നര ദിവസം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെന്നതു ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.
കസ്റ്റഡി മരണം: ജയിൽ ഉദ്യോഗസ്ഥർക്ക് എതിരേ നടപടി
01:01 AM Jul 17, 2019 | Deepika.com