കൊച്ചി: കടൽക്ഷോഭ ഭീഷണി നേരിടാൻ അടിയന്തരമായി ദ്രോണാചാര്യ മോഡൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമിക്കണമെന്ന് തീവ്ര കടൽക്ഷോഭം നേരിടുന്ന ചെല്ലാനം ബസാർ, കന്പനിപ്പടി, വേളാങ്കണ്ണി, ഒറ്റമശ്ശേരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ പറഞ്ഞു.
പ്രദേശവാസികളുടെ സുരക്ഷയ്ക്ക് കരിങ്കൽ ഭിത്തിയും പുലിമുട്ടും അത്യാവശ്യമാണ്. ഭൂരിപക്ഷം മത, ന്യൂനപക്ഷ സമുദായാംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരന്പരാഗത മത്സ്യത്തൊഴിലാളികളായ ഇവർ മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നത് തൊഴിലിനെ ബാധിക്കും. സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകും. കൂടാതെ തുടർ പരിശോധനയും സന്ദർശനവും കമ്മീഷൻ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കടൽക്ഷോഭം മൂലം തീരദേശം കടൽ എടുക്കുന്ന അവസ്ഥയാണ്. ജിയോ ബാഗിന് കടൽക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നില്ല. കടൽക്ഷോഭമുള്ളപ്പോൾ വീടുകളിൽ താമസിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് വീടുകളിൽ നിന്ന് കുട്ടികളുമായി ഒഴിഞ്ഞു പോകേണ്ട അവസ്ഥയാണ്. കൂടാതെ കക്കൂസ് മാലിന്യങ്ങൾ മൂലം കുടിവെള്ളവും മലിനമാണെന്നും കമ്മീഷൻ വിലയിരുത്തി. വെള്ളം കയറിയാൽ ചെളി നീക്കം ചെയ്യുന്നതിന് സർക്കാർ തലത്തിൽ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് പ്രദേശത്തെ സ്ത്രീകൾ കമ്മീഷനോട് പരാതിപ്പെട്ടു.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് കപ്പൽ ചാനലിനായി ആഴം കൂട്ടിയതും വൈപ്പിൻ എൽഎൻജി ടെർമിനലും ചെല്ലാനം മിനി ഫിഷിംഗ് ഹാർബർ വന്നതും കടൽക്ഷോഭത്തിന്റെ തീവ്രത വർധിക്കാൻ കാരണമായതായി പ്രദേശവാസികൾ പറഞ്ഞു.
ആലപ്പുഴ രൂപതയിലെ കെസിവൈഎം, യുവജ്യോതി സംഘടനകൾ നൽകിയ പരാതിയിലാണ് കമ്മീഷൻ സന്ദർശനം നടത്തിയത്. കമ്മീഷൻ അംഗങ്ങളായ ബിന്ദു എം. തോമസ്, മുഹമ്മദ് ഫൈസൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കടൽ ക്ഷോഭം: കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ
12:45 AM Jul 17, 2019 | Deepika.com