തൃശൂർ: ഇന്ത്യയുടെയും കേരളത്തിന്റെയും മാറിവരുന്ന സാഹചര്യത്തിൽ സഭാനിയമ പഠനത്തിന്റെയും വ്യാഖ്യാനത്തിന്റെയും പ്രസക്തി ഏറെ വർധിച്ചതായി തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. രാജ്യത്തെ പൗരസ്ത്യ സഭാനിയമ പണ്ഡിതരുടെ 29-ാം വാർഷിക സമ്മേളനം തൃശൂർ ഡിബിസിഎൽസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്.
സഭാനിയമവും സിവിൽ നിയമവും തമ്മിലുള്ള ബന്ധവും സങ്കീർണമായ സാഹചര്യങ്ങളും പഠനവിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഭാനിയമ പഠനരംഗത്ത് ഓറിയന്റൽ കാനൻ ലോ സൊസൈറ്റി വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ആ പാരന്പര്യം തുടരാൻ സൊസൈറ്റിക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ആക്ടിം ഗ് പ്രസിഡന്റ് ഡോ. റെജി വർഗീസ് മനക്കലേട്ട് അധ്യക്ഷനായി. സീറോ മലബാർ സഭാ കോടതി പ്രസിഡന്റ് ഡോ. തോമസ് ആതോപ്പിള്ളി, ഡോ. വർഗീസ് പാലത്തിങ്കൽ, ഡോ. ഫ്രാൻസീസ് ആളൂർ എന്നിവർ പ്രസംഗിച്ചു. ഓറിയന്റൽ കാനൻ ലോ സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് ഡോ. ജോസ് ചിറമ്മേലിനു യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ന് ബംഗളൂരു കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വർഗീസ് കോളുതറ, കോട്ടയം വടവാതൂർ കാനൻ ലോ ഇൻസ്റ്റിറ്റൂട്ട് പ്രഫസർ ഡോ. ജോർജ് തെക്കേക്കര എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പാനൽ ചർച്ചകളും മറ്റ് ആനുകാലിക വിഷയാവതരണങ്ങളും സമ്മേളനത്തിൽ ഉണ്ടായിരിക്കും. സീറോ മലബാർ, മലങ്കര സുറിയാനി സഭകളിലെ സഭാനിയമ പണ്ഡിതരായ നൂറോളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
സഭാനിയമ പഠനത്തിന്റെ പ്രസക്തി വർധിച്ചു: മാർ താഴത്ത്
12:45 AM Jul 17, 2019 | Deepika.com