പാലാ: പീഡന കേസിൽ പ്രോസിക്യൂഷൻ മറച്ചുവയ്ക്കുന്ന പ്രധാനപ്പെട്ട 12 രേഖകൾ ലഭ്യമാക്കണമെന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ പാലാ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ. കെട്ടിച്ചമച്ച കേസിന്റെ വിവരങ്ങൾ മറച്ചുവയ്ക്കാനും നീതിപൂർവമായ വിചാരണ തടയാനുമാണ് കുറ്റപത്രത്തിലെ പല രേഖകളും ലഭ്യമാക്കാത്തതെന്ന് അഭിഭാഷകൻ ആരോപിച്ചു.
ചിലരുടെ സാക്ഷിമൊഴികൾ ഒഴിവാക്കിയിട്ടുണ്ട്. കേസിൽ പ്രസക്തിയില്ലെന്ന പേരിലാണ് പ്രോസിക്യൂഷൻ അവ ഒഴിവാക്കിയത്. പരാതിക്കാരിയായ ഒന്നാംസാക്ഷി ഉൾപ്പെടെ രണ്ടു സാക്ഷികൾ നൽകിയ മൊഴികളുടെ പകർപ്പ് കൈമാറിയിട്ടില്ല. മൊഴികളുടെ ഒറിജിനൽ കോടതിയിലായതിനാൽ പകർപ്പ് തരാനാവില്ലെന്നാണു പ്രോസിക്യൂഷൻ നിലപാടെടുത്തത്.
പരാതിക്കാരിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി അടക്കം ഇരുപതിലേറെ പേരുടെ മൊഴികളും 16 രേഖകളും കേസിന്റെ രേഖകളിൽനിന്നുപോലീസ് ഒഴിവാക്കിയിരിക്കുകയാണ്. പരാതിക്കാരിയുടേയും പ്രതിയുടേയും ഫോണ്, ലാപ്ടോപ് എന്നിവ പരിശോധിച്ച ഫോറൻസിക് റിപ്പോർട്ടിന്റെ ഡിവിഡിയും ലഭ്യമാക്കിയിട്ടില്ല. ഇവയിൽ 12 രേഖകളാണ് ബിഷപ് ഫ്രാങ്കോയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
ഏപ്രിൽ ആദ്യവാരം കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചതാണ്. കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട രേഖകളുടെ പകർപ്പ് നീതിപൂർവമായ കേസ് നടത്തിപ്പിനു പ്രതിഭാഗത്തിന് അവകാശപ്പെട്ടതാണ്. പ്രതിഭാഗത്തിനു നീതി ലഭിക്കുന്നതു വൈകിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചിട്ടുമുണ്ട്. പീഡന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് അപേക്ഷ സമർപ്പിച്ചത്. രേഖകൾ ലഭ്യമാക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്റെ നിലപാടുകളും കോടതി കേട്ടു. പ്രതിഭാഗം ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നതു സംബന്ധിച്ച് കോടതി 23 നു വിധി പ്രസ്താവിച്ചേക്കും.
കുറ്റപത്രത്തിലെ 12 രേഖകൾ ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ കോടതിയിൽ
12:45 AM Jul 17, 2019 | Deepika.com