തിരുവനന്തപുരം: ജനസംഖ്യാകണക്കെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകർ അധികമായി കൈപ്പറ്റിയ 16 ദിവസത്തെ ആർജിതാവധി സറണ്ടർ ആനുകൂല്യം തിരികെ പിടിക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സർവീസിൽനിന്നു വിരമിച്ചവരടക്കം ഓരോ അധ്യാപകരും അധികമായി കൈപ്പറ്റിയ തുകയുടെ കണക്കെടുത്തു നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും എല്ലാ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും നിർദേശം നൽകി.
2010 ലെ ജനസംഖ്യാകണക്കെടുപ്പുമായി ബന്ധപ്പെട്ട് ആർജിതാവധി ആനുകൂല്യമായി അധ്യാപകർ കൈപ്പറ്റിയ അധിക തുകയുടെ വിവരങ്ങൾ ശേഖരിച്ച് 25നകം സമർപ്പിക്കാനാണു ഡിജിഇയുടെ നിർദേശം. സംസ്ഥാന വ്യാപകമായി കോടിക്കണക്കിനു രൂപ ഈ ഇനത്തിൽ തിരിച്ചടയ്ക്കാനുണ്ടാകുമെന്നാണു പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.
2010 ലെ സെൻസസ് ജോലിക്കു നിയോഗിക്കപ്പെട്ട സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ പല അധ്യാപകരും 48 ദിവസം ജോലി ചെയ്തുവെന്ന ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 24 ദിവസത്തെ ആർജിതാവധി ആനുകൂല്യം കൈപ്പറ്റുകയയായിരുന്നു. അക്കൗണ്ടന്റ് ജനറൽ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ ഇതു ശരിയല്ലെന്നു കണ്ടെത്തി. പഞ്ചായത്തുകളിൽ ഒരു വാർഡിലെ സെൻസസ് ഡ്യൂട്ടിയായിരുന്നു ഒരാൾക്ക്.
അധ്യാപകർ മധ്യവേനലവധി കാലയളവിൽ ജോലി ചെയ്ത 16 ദിവസത്തിന്റെ പകുതിയായ എട്ടു ദിവസത്തെ ആർജിതാവധി ആനുകൂല്യം മാത്രമേ സറണ്ടർ ചെയ്യാൻ കഴിയൂവെന്നാണ് എജിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടു ദിവസത്തെ ആർജിതാവധി മാത്രമേ സറണ്ടർ ചെയ്യാൻ പാടുള്ളുവെന്നു നിർദേശിച്ചു നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതിനെതിരേ അധ്യാപക സംഘടനകൾ അടക്കം രംഗത്തു വന്നതോടെ ഉത്തരവു താത്കാലികമായി മരവിപ്പിക്കുകയായിരുന്നു.
ഇക്കാര്യത്തിൽ അക്കൗണ്ടന്റ് ജനറൽ വീണ്ടും പിടിമുറുക്കിയതോടെയാണു സർക്കാർ നിർദേശത്തെ തുടർന്നു തുക തിരികെ പിടിക്കാനുള്ള നടപടികൾ ഡിജിഇ വീണ്ടും വേഗത്തിലാക്കിയത്. അധികം ആനുകൂല്യം കൈപ്പറ്റിയ ഒരു അധ്യാപകന്റെ പോലും വിവരങ്ങൾ വിട്ടു പോകാതെ പ്രഥമാധ്യാപകർ വഴി വിവരം ശേഖരിക്കാനാണു നിർദേശം. സർവീസിൽനിന്നു വിരമിച്ചവരടക്കം അധികം കൈപ്പറ്റിയ സ്കൂൾ തല വിവരങ്ങൾ ഈ വെള്ളിയാഴ്ചയ്ക്കകം പ്രഥമാധ്യാപകർ എഇഒ- ഡിഇഒമാർക്കു കൈമാറണം.
ജില്ലാ വിദ്യാഭ്യാസ ഓഫസർമാർ 23നകം ക്രോഡീകരിച്ച വിവരങ്ങളും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെ റിപ്പോർട്ടും സഹിതമുള്ള ജോലികൾ പൂർത്തിയാക്കണം. 25നു നിശ്ചയിച്ച കേന്ദ്രങ്ങളിൽ ജില്ലാ തല റിപ്പോർട്ടുകൾ കൈമാറണമെന്നും നിർദേശത്തിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകൾ പൊതു വിദ്യാഭ്യാസ ഡയറക്ടററേറ്റിലെ എച്ച് സെക്ഷനിലും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫിസിലും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫിസിലും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ർ ഓഫിസിലും എത്തിക്കാനാണു നിർദേശം.
കെ. ഇന്ദ്രജിത്ത്
അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി: അധികം കൈപ്പറ്റിയ തുക തിരികെ പിടിക്കാൻ നടപടി തുടങ്ങി
12:31 AM Jul 17, 2019 | Deepika.com