തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ നേതാക്കൾ പിടിയിലായി.
സംഭവത്തിനു ശേഷം ഒളിവിൽ പോയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരാണ് ഇന്നലെ പുലർച്ചെ പോലീസിന്റെ പിടിയിലായത്. പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും പ്രതികളുടെ വീടുകളിലും ഇവർ പോകാനിടയുള്ള സ്ഥലങ്ങളിലും റെയ്ഡ് വ്യാപകമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ തങ്ങാറുള്ള സ്റ്റുഡന്റ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും ഇന്നലെ രാത്രി വൈകി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തെ സുരക്ഷിത താവളത്തിൽനിന്നു കല്ലറയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി പ്രതികൾ ഇന്നലെ പുലർച്ചെ മൂന്നരയോടെ കേശവദാസപുരത്ത് എത്തിയപ്പോഴാണ് പിടിയിലായതെന്നാണ് കന്റോണ്മെന്റ് പോലീസ് പറയുന്നത്.
ഇതോടെ കേസിൽ മൊത്തം ആറു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള അമർ, രഞ്ജിത്, ഇബ്രാഹിം എന്നിവരാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആറ് പ്രതികളെയും ഈ മാസം 29 വരെ റിമാൻഡ് ചെയ്തു.
അഖിലിനെ കുത്തിയത് കൊല്ലാൻ വേണ്ടിയാണെന്നും കുത്തിയത് താനാണെന്നും ഒന്നാം പ്രതി ശിവരഞ്ജിത് സമ്മതിച്ചതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോളജ് കാന്റീനിൽ പാട്ടുപാടിയതിനെ തുടർന്ന് യൂണിറ്റ് ഭാരവാഹികൾ യൂണിയൻ റൂമിൽ വിളിച്ചു വരുത്തി അഖിലിനെ ഭീഷണിപ്പെടുത്തി. പാട്ടുപാടിയത് ചോദ്യം ചെയ്ത നേതാക്കളോട് അഖിൽ മോശമായി പ്രതികരിച്ചതും പ്രകോപനത്തിനിടയാക്കി. അഖിലിനെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ മറ്റ് വിദ്യാർഥികൾ നേതാക്കളെ പരസ്യമായി ചോദ്യം ചെയ്തതാണ് സംഘർഷത്തിലും വധശ്രമത്തിലും കലാശിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശിവരഞ്ജിത്തിന്റെ കൈയിൽ കത്തികൊണ്ട് വരഞ്ഞ മുറിവുണ്ട്. ഇത് കുത്തിയപ്പോഴുണ്ടായതാണെന്ന് പോലീസ് ഉറപ്പിക്കുന്നു.
സംഘർഷത്തിനുശേഷം ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കൈയിൽ രക്തക്കറ കണ്ടതായി അറസ്റ്റിലായ ആദിൽ, ആരോമൽ എന്നീ പ്രതികൾ പോലീസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. ഇത് പ്രതികൾ തന്നെയാണ് അഖിലിനെ കുത്തിയതിന്റെ തെളിവാണെന്നാണു പോലീസിന്റെ വിലയിരുത്തൽ. അഖിലും ശിവരഞ്ജിത്തും അയൽക്കാരാണ്. അതിനാൽത്തന്നെ ഇവർക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള വ്യക്തി വൈരാഗ്യം നിലനിന്നിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാൻ ഇന്നലെയും പോലീസിനു കഴിഞ്ഞില്ല. ഡോക്ടർമാർ അനുമതി നൽകാത്തതിനെത്തുടർന്നാണ് മൊഴിയെടുക്കാൻ കഴിയാതെ ഇന്നലെയും പോലീസ് സംഘം മടങ്ങിയത്.
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമ കേസ്: മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പോലീസ് പിടിയിൽ
12:58 AM Jul 16, 2019 | Deepika.com