തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിൽനിന്നും സർവകലാശാലാ ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നു സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി.വി. മഹാദേവൻ പിള്ള.
കോളജിൽ സൂക്ഷിക്കേണ്ട ഉത്തരക്കടലാസ് ഇത്തരത്തിൽ പ്രതിയുടെ വീട്ടിലടക്കം എത്തിയ സംഭവത്തിൽ യൂണിവേഴ്സിറ്റി കോളജിനു ഗുരുതരമായ വീഴ്ചയാണു സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരക്കടലാസ് കോളജിൽനിന്നു നഷ്ടമായ സംഭവം അന്വേഷിക്കാൻ സർവകലാശാലാ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തിയതായും വിസി അറിയിച്ചു. സർവകലാശാലയ്ക്ക് സർക്കാർ കോളജുകളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പരിമിതികൾ ഉണ്ടെന്നും വിസി പറഞ്ഞു.
പരീക്ഷാ പേപ്പറുകൾ സൂക്ഷിക്കേണ്ട ചുമതല അതാതു സെന്ററുകളിലെ പ്രിൻസിപ്പൽമാർക്കാണ്. പരീക്ഷാ പേപ്പർ കണ്ടെത്തിയ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസിന്റെ സ്റ്റോക്ക് അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കും. കൂടാതെ യൂണിവേഴ്സിറ്റി കോളജിൽ നടത്തിയ വിവിധ പരീക്ഷകളെക്കുറിച്ചും പരിശോധന നടത്തും. സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീൽ മോഷണം പോയിട്ടില്ലെന്നും വൈസ് ചാൻസലർ മാധ്യമങ്ങളെ അറിയിച്ചു.
വീഴ്ചപറ്റിയെന്നു വിസി
12:58 AM Jul 16, 2019 | Deepika.com