തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികൾക്ക് നിർഭയവും സമാധാനപരവുമായി അധ്യയനം നടത്തുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനായി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കകം രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും പ്രിൻസിപ്പലിനുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
അധ്യയന സമയങ്ങളിൽ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ജാഥകൾക്കും പൊതുയോഗങ്ങൾക്കും വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിൽനിന്നു സംരക്ഷണം നൽകുക, കോളജ് യൂണിറ്റ് കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി മുദ്രവയ്ക്കുക, ജനാധിപത്യപരമായ രീതിയിൽ വിദ്യാർഥികൾക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, അധ്യയനസമയത്തിനു ശേഷം വിദ്യാർഥികളുടെ സാന്നിധ്യം കോളജിൽ ഇല്ലെന്ന് ഉറപ്പാക്കുക, പുറത്തുനിന്നുള്ളവർക്ക് കോളജിൽ പ്രവേശനം നിഷേധിക്കുക, കലാ - കായിക പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകുക, വിദ്യാർഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന പ്രവർത്തനങ്ങളിൽനിന്നു സംരക്ഷണം നൽകുക, വിദ്യാർഥിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന അധ്യാപകർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുക തുടങ്ങി പരാതിയിൽ പറയുന്ന ആവശ്യങ്ങളിലും സർക്കാർ നിലപാട് അറിയിക്കണം. എസ്. ജലീൽ മുഹമ്മദ്, ഗിന്നസ് മാടസ്വാമി എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി
12:33 AM Jul 16, 2019 | Deepika.com