തിരുവനന്തപുരം: എസ്എഫ്ഐയെ ഗുണ്ടാസംഘമാക്കി മാറ്റിയെടുത്ത സിപിഎം നേതൃത്വമാണ് ആ സംഘടനയുടെ അപചയത്തിന്റെ യഥാർഥ പ്രതികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇപ്പോൾ പുറത്തു വന്ന കാര്യങ്ങൾ ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തുടനീളം എസ്എഫ്ഐയുടെ പ്രവർത്തനം ഈ ശൈലിയിലാണ് നടക്കുന്നത്. മറ്റു വിദ്യാർഥിസംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാതെ അടിച്ചൊതുക്കുകയും കോളജ് കാമ്പസുകൾ ആയുധപ്പുരകളാക്കി മാറ്റുകയും ചെയ്യുന്ന എസ്എഫ്ഐ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ തന്നെ അട്ടിമറിക്കുകയും അപഹസിക്കുകയുമാണ് ചെയ്യുന്നത്. സംഘടിതമായി കോപ്പിയടിക്കുക മാത്രമല്ല, സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കെട്ടുകണക്കിന് ശേഖരിച്ചു വച്ച് അവയിൽ ഉത്തരം എഴുതി നൽകി പരീക്ഷാ സംവിധാനത്തെ നോക്കുകുത്തിയാക്കി മാറ്റുകയും ചെയ്യുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. മിടുക്കരായ കുട്ടികൾ രാത്രി പകലാക്കി പഠിച്ചു പരീക്ഷ എഴുതുന്നതിന് ഒരു അർഥവുമില്ലാത്ത അവസ്ഥയാണ് എസ്എഫ്ഐ സൃഷ്ടിച്ചത്. പഠിക്കാൻ അനുവദിക്കാതെ കുട്ടികളെ നിർബന്ധപൂർവം പിടിച്ചിറക്കി പ്രകടനങ്ങൾക്കും അതിക്രമങ്ങൾക്കും കൊണ്ടുപോവുകയും ചെയ്യുന്നു. കോളജ് ഹോസ്റ്റലുകൾ ഗുണ്ടാ താവളങ്ങളാക്കി മാറ്റുന്നു.
പഠിത്തം കഴിഞ്ഞാലും നേതാക്കൾ വർഷങ്ങളോളം അവിടെ തമ്പടിക്കുന്നു. കോളജ് യൂണിൻ ഫണ്ട് യഥേഷ്ടം തിരിമറി നടത്തുകയും അപഹരിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം വളംവച്ചുകൊടുക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നത് സിപിഎം നേതൃത്വമാണെന്നും ചെന്നിത്തല ആരോപിച്ചു.
എസ്എഫ്ഐയെ ഗുണ്ടാസംഘമാക്കിയത് സിപിഎം നേതാക്കൾ: രമേശ് ചെന്നിത്തല
12:33 AM Jul 16, 2019 | Deepika.com