തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ഐഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
150 വർഷം പഴക്കമുള്ള യൂണിവേഴ്സിറ്റി കോളജ് അധഃപതനത്തിലാണ്. 80 മുതൽ കോളജ് ക്രിമിനലുകളുടെയും സാമൂഹികദ്രോഹികളുടെയും ഗുണ്ടകളുടെയും കേന്ദ്രമായി. നഗരത്തിലെ അക്രമങ്ങളുടെ പ്രഭവകേന്ദ്രം ഇവിടെയാണ്. സിപിഎമ്മിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ആശീർവാദത്തിലുമാണ് ഈ കലാലയം ഇങ്ങനെ ആയത്.
യൂണിവേഴ്സിറ്റി കോളജിനെ രക്ഷിക്കാനായി 1992ൽ ധനമന്ത്രിയായിരുന്ന താൻ ഡിഗ്രി ക്ലാസുകൾ കാര്യവട്ടത്തേക്ക് മാറ്റുകയും പിജി കോഴ്സുകളും ഗവേഷണ വിഭാഗവും യൂണിവേഴ്സിറ്റി കോളജിൽ നിലനിർത്തുകയും ചെയ്തു. 18 വിഷയങ്ങളിൽ എംഫിലും പിഎച്ച്ഡിയും തുടങ്ങി ഗവേഷണത്തിനു പ്രാധാന്യം നല്കി. ഇതിലേക്ക് മുഖ്യമന്ത്രി കെ. കരുണാകരൻ, വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു.
എന്നാൽ തുടർന്ന് 1996 ൽ അധികാരത്തിലേറിയ നായനാർ സർക്കാർ തീരുമാനം അട്ടിമറിക്കുകയും ഡിഗ്രി കോഴ്സ് തിരികെ കൊണ്ടുവരികയും ചെയ്തു. താൻ മുഖ്യമന്ത്രിയായിരിക്കെ സ്വയംഭരണ കോളജാക്കാൻ ശ്രമിച്ചപ്പോൾ യുജിസിയുടെ നാക് ടീമിനെ കോളജിൽ കയറാൻ അനുവദിക്കാതെ അട്ടിമറിച്ചു.
മെരിറ്റിൽ അല്ലാതെ വളഞ്ഞ വഴിയിലൂടെ അഡ്മിഷൻ നേടിയ ക്രിമിനലുകളാണ് കോളജിനെ തകർത്തത്. അതിനാൽ അഡ്മിഷനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. പരീക്ഷാ നടത്തിപ്പ് അന്വേഷണവിധേയമാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ജുഡീഷൽ അന്വേഷണം വേണം: ഉമ്മൻ ചാണ്ടി
12:33 AM Jul 16, 2019 | Deepika.com