കോഴിക്കോട്: ആന്റിബയോട്ടിക്കുകളുടെ കരുതലോടെയുള്ള ഉപയോഗവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ആന്റിബയോട്ടിക്കുകള്‍ക്കെതിരേ പ്രതിരോധശേഷി ആര്‍ജിക്കുന്ന രോഗാണുക്കള്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗത്തെ കുറിച്ച് വ്യക്തമായ അറിവ് പകരുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റേയും ലോകാരോഗ്യസംഘടനയുടേയും സഹായത്തോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പും, ഭക്ഷ്യ, കൃഷി, ഫിഷറീസ് വകുപ്പുകളും ചേര്‍ന്ന് വണ്‍ ഹെല്‍ത്ത് എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്.
കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന് സംസ്ഥാന ഫാര്‍മസി കൗണ്‍സിലുമായി ചേര്‍ന്ന് കുടുംബശ്രീ, കോളജ്, സ്കൂള്‍, വായനശാല, റസിഡന്‍സ് അസോസിയേഷൻ തുടങ്ങിയ സ്ഥലങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തും. ഒന്നര മണിക്കൂര്‍ വീതമാണ് ക്ലാസുകള്‍. ആദ്യത്തെ ക്ലാസ് കണ്ണൂർ പാനൂരില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. അടുത്തമാസം ആദ്യത്തോടെ എല്ലാ ജില്കളിലും ക്ലാസുകള്‍ സംഘടിപ്പിക്കും. ഒരു വര്‍ഷം 10,000 ക്ലാസുകളാണ് ലക്ഷ്യമിടുന്നത്.
ശക്തമായ രോഗാണുക്കളെ നശിപ്പിച്ച് ഗുരുതരമായ രോഗാണുക്കളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്നവയാണ് ആന്റിബയോട്ടിക്കുകള്‍. എന്നാൽ, തുടര്‍ച്ചയായ ഉപയോഗം മൂലം രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ പ്രധിരോധിക്കാന്‍ ശേഷിനേടുകയാണ്.
മുമ്പ് ആന്റിബയോട്ടിക്കുകള്‍ക്കു കീഴടങ്ങിയിരുന്ന ബാക്ടീരിയകള്‍ ജനിതകമാറ്റത്തിലൂടെ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി നേടിയതുമൂലം മരുന്നിന്റെ ഡോസ് കൂട്ടിയാലും അണുക്കൾ നശിക്കാത്ത സ്ഥിതിയായി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് മരുന്നുകളെ വെല്ലുവിളിക്കുന്ന രോഗാണുക്കളുടെ കടന്നുവരവിന് കാരണമായത്. മരുന്നുകടയില്‍നിന്ന് സ്വയം മരുന്നുവാങ്ങി കഴിക്കുന്നതും ഡോക്ടറുടെ പഴയ കുറിപ്പടി ഉപയോഗിച്ച് വീണ്ടും മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നതും ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗംചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നു.
രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെയും മരുന്നിന്റെ കോഴ്സ് പൂര്‍ത്തിയാക്കാതെയും മരുന്നുപയോഗം ഇടയ്ക്കു നിര്‍ത്തുന്നതും പ്രശ്നമാണെന്ന് കേരള ഫാര്‍മസി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.സതീശന് പറഞ്ഞു.
ആന്റിബയോട്ടിക്ക് ദുരുപയോഗം തടയാൻ ബോധവത്കരണം
12:10 AM Jul 16, 2019 | Deepika.com