ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സ്ത്രീ കൊല ചെയ്യപ്പെട്ടതാണെന്ന് മകളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഉൗർജിതമാക്കി. ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്ന ചങ്ങനാശേരി സ്വദേശി പൊന്നമ്മയുടെ മൃതദേഹമാണ് ആശുപത്രി വളപ്പിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആരുടേതെന്ന് ആദ്യം അറിയാൻ കഴിഞ്ഞില്ല. പിന്നിട് ഇവരുടെ മകൾ സന്ധ്യ എത്തി വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടു തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മെഡിക്കൽ കോളജ് മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അമ്മ കൊല ചെയ്യപ്പെട്ടതാണെന്ന് മകൾ പോലീസിന് മൊഴിനൽകി. ഇന്നലെ ഡിഎൻഎ, പരിശോധനയ്ക്ക് രക്തസാന്പിൾ എടുക്കുന്നതിന് മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് സന്ധ്യ പോലീസിൽ പരാതിപ്പെട്ടത്.
പൊന്നമ്മയൊടൊപ്പം മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന യുവാവാണ് ഇവരെ കൊന്നതെന്ന് മകൾ ആരോപിക്കുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഇയാൾ ഇത് അംഗീകരിക്കുന്നില്ല. കൊലപാതകമാണെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും. കസ്റ്റഡിയിലുള്ള യുവാവിനെ പല തവണ ചോദ്യം ചെയ്തെങ്കിലും പൊന്നമ്മയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിൽ ഇയാൾ ഉറച്ചുനിൽക്കുകയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
മരിച്ചനിലയിൽ കണ്ടെത്തിയ സ്ത്രീ കൊല ചെയ്യപ്പെട്ടതാണെന്നു മകൾ
11:17 PM Jul 15, 2019 | Deepika.com