തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന വിദ്യാർഥിയെ മൃഗീയമായി ആക്രമിക്കുകയും കഠാരകൊണ്ടു കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാല് എസ്എഫ്ഐ നേതാക്കൾ പിടിയിലായി. എന്നാൽ, മുഖ്യപ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനെയോ നസീമിനെയോ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കേരള സർവകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും പോലീസ് പിടിച്ചെടുത്തു.
എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമൽ, അദ്വൈത്, ആദിൽ എന്നിവരും എസ്എഫ്ഐ പ്രവർത്തകനായ ഇജാബുമാണു വധശ്രമക്കേസിൽ പോലീസിന്റെ പിടിയിലായത്. അദ്വൈത് കേസിലെ മൂന്നാം പ്രതിയും ആരോമൽ, ആദിൽ എന്നിവർ ആറും ഏഴും പ്രതികളുമാണ്. പോലീസ് ആദ്യം പുറത്തുവിട്ട പ്രതിപ്പട്ടികയിൽ ഇജാബിന്റെ പേരുണ്ടായിരുന്നില്ല. കുറ്റകൃത്യത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നേമം സ്വദേശിയായ ഇജാബിനെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇജാബിനെ റിമാൻഡ് ചെയ്തു. ആരോമൽ, അദ്വൈത്, ആദിൽ എന്നിവരെ തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടിയെന്നാണു പോലീസ് അറിയിച്ചത്. എന്നാൽ, സിപിഎം നേതൃത്വത്തിന്റെ ഉപദേശമനുസരിച്ച് ഇവർ കീഴടങ്ങുകയായിരുന്നു എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ, എട്ടാം പ്രതി രഞ്ജിത് എന്നിവരെ കണ്ടെത്തുന്നതിനായി പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാലാം പ്രതി അമറിന്റെ പേരും പോലീസിന്റെ ആദ്യത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നില്ല.
ഇന്നലെ വൈകുന്നേരത്തോടെ പ്രതികളുടെ വീടുകളിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നു കേരള സർവകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും പോലീസ് പിടിച്ചെടുത്തത്. റെയ്ഡ് വിവരം അറിഞ്ഞ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരെ ബന്ധുക്കൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ കമ്പിപ്പാരയും വടിയും കൊണ്ടാണ് ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. ഇതോടെ സ്ഥലത്ത് അല്പനേരം സംഘർഷാന്തരീക്ഷമുണ്ടായി.
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം: നാലു പേർ അറസ്റ്റിൽ, ഒന്നാം പ്രതിയുടെ വീട്ടിൽ ഉത്തരക്കടലാസ്
01:51 AM Jul 15, 2019 | Deepika.com