തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾക്ക് സിവിൽ പോലീസ് ഓഫീസർക്കായി പിഎസ്സി നടത്തിയ പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയ സംഭവത്തിലെ ദുരൂഹത പോലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷിക്കുന്നു. കാസർഗോഡ് കേന്ദ്രമാക്കിയുള്ള കെഎപി നാലാം ബറ്റാലിയനിൽ റാങ്ക് നേടിയവർ തിരുവനന്തപുരത്തു പരീക്ഷ എഴുതിയതിലെ ദുരൂഹതയാണ് അന്വേഷിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ശിവരഞ്ജിത് നാലാം ബറ്റാലിയൻ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ്. മറ്റൊരു പ്രധാന പ്രതിയായ എ.എൻ. നസീം 28-ാം റാങ്കുകാരനും. ശിവരഞ്ജിത്തിന് പിഎസ്സി പരീക്ഷയിൽ 78.33 മാർക്ക് കിട്ടി. സ്പോർട്സ് വെയിറ്റേജായി ലഭിച്ച 13.58 ശതമാനം മാർക്കും ചേർത്ത് 91.91 മാർക്ക് നേടിയാണ് ഒന്നാം റാങ്കുകാരനായത്. 28-ാം റാങ്ക് നേടിയ നസീമിന് 65 മാർക്കാണുള്ളത്.
കാസർഗോഡ് കേന്ദ്രമാക്കിയുള്ള പരീക്ഷകൾക്കു സാധാരണയായി ഇതേ ജില്ലയെ കൂടാതെ സമീപ ജില്ലകളായ കണ്ണൂരും കോഴിക്കോടും വയനാടുമൊക്കെയാണ് പരീക്ഷാകേന്ദ്രങ്ങളായി അനുവദിക്കുക. എന്നാൽ, എ.എൻ. നസീം തിരുവനന്തപുരം തൈക്കാട് ബിഎഡ് കോളജിലാണ് പിഎസ്സി പരീക്ഷ എഴുതിയത്. നേരത്തേ പാളയത്ത് പോലീസുകാരനെ ആക്രമിച്ച കേസിലും നസീം പ്രതിപ്പട്ടികയിലുണ്ട്. പിഎസ്സി ഉന്നതരുടെ ഇടപെടൽ ഇല്ലാതെ തിരുവനന്തപുരത്തു പരീക്ഷാ കേന്ദ്രം അനുവദിക്കാനാകില്ലെന്നാണു പറയുന്നത്.
ശിവരഞ്ജിത്തും തിരുവനന്തപുരത്താണു പരീക്ഷ എഴുതിയത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പ്രണവും ആറ്റിങ്ങലിലാണ് പിഎസ്സി പരീക്ഷ എഴുതിയതെന്നു വ്യക്തമായിട്ടുണ്ട്. നേരത്തേ ഇവർ യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷ എഴുതിയതായി ആരോപണം ഉയർന്നിരുന്നു.
കഠിനമായി പരിശീലനം നടത്തിയവരെപ്പോലും പിന്തള്ളി ഇവർ പിഎസ്സി പരീക്ഷയിലെ ആദ്യ റാങ്കുകാരായതാണു പരിശോധിക്കുന്നത്.
പോലീസ് പരീക്ഷയിൽ റാങ്ക്; ഇന്റലിജൻസ് അന്വേഷണം
01:51 AM Jul 15, 2019 | Deepika.com