തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്നത് ഇടത് അധ്യാപക സംഘടനയിലെ അംഗങ്ങളായ അധ്യാപകരാണെന്ന് കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. മോളി സി. മേഴ്സിലിൻ.
ഇന്നു കൂട്ടുകാരനെ കുത്തിയ ശിവരഞ്ജിത് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയായിരുന്നപ്പോൾ എസ്എഫ്ഐ നേതാക്കൾ അയാളെ കുപ്രസിദ്ധമായ ഇടിമുറിയിൽ വച്ച് മർദിച്ചിരുന്നു. അന്നു പ്രിൻസിപ്പലായിരുന്ന താൻ ഇടപെട്ടാണ് ആ വിദ്യാർഥിയെ രക്ഷിച്ചതെന്നും ഡോ. മോളി ദീപികയോടു വെളിപ്പെടുത്തി.
കോളജ് മോശമായിട്ടുണ്ടെങ്കിൽ അതിനു കാരണക്കാർ ചില അധ്യാപകരാണ്. ഇടതുസംഘടനാ നേതാക്കളായ ഈ അധ്യാപകരാണ് എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുന്നത്. കോപ്പിയടി ഉൾപ്പെടെയുള്ള നിയമവിരുദ്ധ കാര്യങ്ങൾ നടത്താൻ ഈ അധ്യാപകരാണു സഹായിക്കുന്നത്. എല്ലാക്കാലത്തും ഇതുതന്നെയാണു സ്ഥിതി. അധ്യാപകർ ജോലി കൃത്യമായി ചെയ്താൽ ഒരു കോളജും ഇത്രയ്ക്കു മോശമാകില്ല. ക്ലാസിൽ കയറാത്ത വിദ്യാർഥി നേതാക്കൾക്കു ഹാജർ നൽകും. ഹാജരില്ലാതെ പരീക്ഷ എഴുതാനാകില്ല. എന്നാൽ, ഇവർ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്യും. ക്ലാസിൽ കയറാത്തവർ എങ്ങനെയാണു പരീക്ഷ ജയിക്കുക. കോപ്പിയടിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
താൻ യൂണിവേഴ്സിറ്റി കോളജിൽ പഠിച്ചയാളാണ്. അതുകൊണ്ട് അവിടത്തെ കാര്യങ്ങളൊക്കെ വിദ്യാർഥി കാലം മുതൽ അറിയാം. അതിനാൽ 2013-2014 ൽ പ്രിൻസിപ്പലായിരുന്നപ്പോൾ ഇത്തരം കാര്യങ്ങളെ ഒരുപരിധി വരെയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാൽ, പുറത്തുനിന്നു വരുന്ന അധ്യാപകരുടെ സ്ഥിതി ഇതല്ല. അവർക്ക് അവിടെ നടക്കുന്ന കാര്യങ്ങൾ അറിയില്ല. അപ്പോൾ അവർ പ്രിൻസിപ്പൽ കസേരയിൽ വെറുതെ ഇരിക്കുക മാത്രമാണ് ചെയ്യുക, കാര്യങ്ങൾ നടത്തുന്നത് ഇടത് അധ്യാപക സംഘടനാ നേതാക്കളുമായിരിക്കും.
രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയം കളിക്കും. അതിനനുസരിച്ച് അധ്യാപകർ പ്രവർത്തിക്കാൻ നിന്നാൽ വിദ്യാർഥികളുടെ ഭാവി എന്താകും? അധ്യാപകർ നന്നായാലേ വിദ്യാർഥികളും കോളജും നന്നാവുകയുള്ളൂവെന്നും ഡോ. മോളി മേഴ്സിലിൻ കൂട്ടിച്ചേർത്തു.
എസ്എഫ്ഐ അക്രമത്തിന് അധ്യാപകരുടെ പിന്തുണ
01:51 AM Jul 15, 2019 | Deepika.com