തിരുവനന്തപുരം: കാര്യക്ഷമവും സുതാര്യവുമായി പ്രവർത്തിക്കുന്നതും ഭരണഘടനാ നിർമിത സ്ഥാപനവുമായ പിഎസ്സിയെ തകർക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പിഎസ്സിയെ പൂർണമായും സിപിഎം രാഷ്ട്രീയവത്കരിച്ചു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കു പിഎസ്സി നടത്തിയ പോലീസ് കോണ്‍സ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്കുകൾ നേടാനായത്. തലസ്ഥാനവാസികളായ ഇവർ കാസർഗോഡ് ജില്ലയിലാണ് അപേക്ഷിച്ചത്.
എന്നാൽ, പരീക്ഷ എഴുതിയത് തിരുവനന്തപുരത്തും. ഇത് എങ്ങനെ സാധ്യമായി. അനർഹരായ ഉദ്യോഗാർഥികൾക്ക് ഉയർന്ന റാങ്ക് നേടാൻ ഇത് അവസരം നൽകി. ഇതേക്കുറിച്ച് സിബിഐയെ കൊണ്ട് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയാറാകണം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഏജൻസിക്ക് യഥാർഥ പ്രതികളെ പിടികൂടാനാകില്ല.
സിപിഎം നേതാക്കളെ ഉൾക്കൊള്ളിച്ച് പുനഃസംഘടിപ്പിച്ച പിഎസ്സി ക്രമക്കേടും പിടിപ്പുകേടും കൊണ്ടു നിറഞ്ഞു. ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിയമന മെമ്മോ അപ് ലോഡ് ചെയ്യുകയോ രജിസ്റ്റേർഡ് തപാലിലൂടെ അയയ്ക്കുകയോ ചെയ്യാമെന്നിരിക്കെ പിഎസ്സി ആസ്ഥാനത്ത് വിതരണ മേള നടത്തി നൽകാനുള്ള നടപടി ഇടതുപക്ഷ അനുകൂല സർവീസ് സംഘടനകളിലേക്ക് ആളെ കൂട്ടാനുള്ള തന്ത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിഎസ്സി ക്രമക്കേട് സിബിഐ അന്വേഷിക്കണം: മുല്ലപ്പള്ളി
01:42 AM Jul 15, 2019 | Deepika.com