തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾക്ക് അഡ്വൈസ് മെമ്മോ നല്കുന്നതിൽ പിഎസ്സി വിലക്കിടുമോ? പോലീസ് കോണ്‍സ്റ്റബിൾ റാങ്ക് ലിസ്റ്റിൽപ്പെട്ട രണ്ടുപേരാണ് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
ഒന്നാം പ്രതി ശിവരഞ്ജിത്ത് പോലീസ് കോണ്‍സ്റ്റബിൽ റാങ്ക് പട്ടികയിലെ ഒന്നാമനാണ്. ഒപ്പം യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും. നസീം ഇതേ പിഎസ്സി റാങ്ക് പട്ടികയിലെ തന്നെ 28-ാം റാങ്കുകാരനും. ഇവർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്. അടുത്തമാസം 10 മുതൽ ഈ ലിസ്റ്റിൽപ്പെട്ടവർക്ക് അഡ്വൈസ് മെമ്മോ നേരിട്ടു നല്‍കാനാണ് പിഎസ്സി തീരുമാനിച്ചിട്ടുള്ളത്.
ഇതിനിടെയാണ് ഈ റാങ്ക് ലിസ്റ്റിൽപെട്ട രണ്ടുപേർ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായത്. സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചവർക്കു അഡ്വൈസ് മെമ്മോ അയയ്ക്കണമോ എന്ന കാര്യം കൂടുതൽ ചർച്ചകൾക്കുശേഷം മാത്രമേ തീരുമാനിക്കുകയുള്ളു എന്നു പിഎസ്സിയിലെ ഉന്നതാധികാരികളിലൊരാൾ വ്യക്തമാക്കി. ഇന്നു നടക്കുന്ന പ്രതിവാര പിഎസ്സി യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ചകൾ ഉണ്ടായേക്കാം.
പിഎസ്സിയിൽ പ്രസിദ്ധീകരിച്ച ഈ പോലീസ് കോണ്‍സ്റ്റബിൽ റാങ്ക് ലിസ്റ്റിൻമേൽ ഇനി ഇന്റർവ്യൂവോ വെരിഫിക്കേഷനോ പിഎസ്സി നടത്തേണ്ടതില്ല. എന്നാൽ പോലീസ് കോണ്‍സ്റ്റബിൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു മുന്‍പേ ആഭ്യന്തരവകുപ്പിന്റെ ചില വെരിഫിക്കേഷനുകളുണ്ട്. ആ സാഹചര്യത്തിൽ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവർക്ക് തത്കാലം നിയമന സാധ്യതയില്ല.
കാസർഗോഡ് ബറ്റാലിയനിലേക്കുള്ള പരീക്ഷയ്ക്കായി തിരുവനന്തപുരം ജില്ലയിൽത്തന്നെ ഇവർ സെന്റർ തെരഞ്ഞെടുത്തത് പ്രത്യേക അപേക്ഷകൾ നല്കിയാണോ എന്ന കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
തോമസ് വർഗീസ്
പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള പ്രതികൾക്ക് അഡ്വൈസ് മെമ്മോ അയയ്ക്കുന്നത് വൈകും
01:42 AM Jul 15, 2019 | Deepika.com