തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനില വിലയിരുത്താൻ വൈദ്യുതി ബോർഡിന്റെ ഉന്നതതല യോഗം ഇന്നു ചേരും. മഴ ലഭിക്കാത്തതിനൊപ്പം സെൻട്രൽ പവർ എക്സ്ചേഞ്ചിൽനിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവു വന്നതോടെ സംസ്ഥാനത്തു ലോഡ് ഷെഡിംഗ് അടക്കമുള്ള വൈദ്യുതി നിയന്ത്രണം കൊണ്ടുവരാൻ ഉന്നതതലയോഗം ശിപാർശ ചെയ്തേക്കുമെന്നാണു സൂചന.
സംസ്ഥാനത്തു വൈദ്യുതി എത്തിച്ചിരുന്ന ഒഡീഷയിലെ നിലയത്തിൽ തകരാർ ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം തുടർന്നുവരികയാണ്. സെൻട്രൽ പവർ എക്സ്ചേഞ്ചിൽനിന്നു ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവുള്ളതിനാൽ ഇതു നികത്താൻ രാത്രി എട്ടു മുതൽ പത്തു വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നു ചേരുന്ന വൈദ്യുതി ബോർഡിന്റെ സന്പൂർണ യോഗത്തിൽ വൈദ്യുതി വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെക്കൂടി ക്ഷണിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ അര മണിക്കൂർ ലോഡ് ഷെഡിംഗ് അടക്കമുള്ള വൈദ്യുതി നിയന്ത്രണമാണ് ആലോചനയിലുള്ളത്.
എന്നാൽ മിക്കവാറും വീടുകളിൽ ഇൻവെർട്ടർ ഉള്ളതിനാൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയാലും കാര്യമായ വൈദ്യുതി ലാഭമുണ്ടാകുമോ എന്ന സംശയവുമുണ്ട്. മഴയിൽ കാര്യമായ കുറവുണ്ടായതോടെ ഇടുക്കി അടക്കമുള്ള അണക്കെട്ടുകളിൽ ജലനിരപ്പു കുറയുകയാണ്. പ്രധാന ജലവൈദ്യുത ഉത്പാദന കേന്ദ്രമായ ഇടുക്കിയിൽ മൊത്തം സംഭരണ ശേഷിയുടെ 13 ശതമാനം വെള്ളം മാത്രമാണുള്ളത്.
പദ്ധതി പ്രദേശങ്ങളിൽ മഴ കാര്യമായി ലഭിക്കാതിരുന്നതും നീരൊഴുക്കു കുറഞ്ഞതുമാണ് അണക്കെട്ടുകളെ പ്രതിസന്ധിയിലാക്കിയത്. കേന്ദ്ര നിലയങ്ങൾ തകരാറിലാകുകയും സ്വകാര്യ നിലയങ്ങൾ ഉത്പാദനം കുറച്ചു പീക്ക് ലോഡ് സമയത്തു വില കൂട്ടാൻ ശ്രമിച്ചതിനേത്തുടർന്നാണു സംസ്ഥാനത്തു വൈദ്യുതി എത്തിക്കുന്നതിൽ പ്രതിസന്ധി നേരിട്ടത്. വൈദ്യുതിവിലയും ഉയർന്നിരുന്നു.
ഒരാഴ്ച മുന്പു ചേർന്ന വൈദ്യുതി ബോർഡ് യോഗമാണു സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണോ എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഇന്നു ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചത്. ഇതിനിടയിൽ മഴ ലഭിക്കുമെന്നായിരുന്നു അന്നു കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, മഴ കാര്യമായി ലഭിക്കാതായതോടെ പ്രതിസന്ധി ഗുരുതരമാകുകയായിരുന്നു.
കൂടുതൽ വൈദ്യുതി നിയന്ത്രണത്തിനു സാധ്യത
01:42 AM Jul 15, 2019 | Deepika.com