തിരുവനന്തപുരം: നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു തീർഥാടകരാൽ ദൈവദാസൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ കബറിടം നിറഞ്ഞു. ജന്മഗൃഹമായ മാവേലിക്കരയിൽ നിന്നുള്ള പദയാത്രാ സംഘവും മാർത്താണ്ഡം, പാറശാല ഭദ്രാസനങ്ങളിൽ നിന്നുള്ള തെക്കൻ പദയാത്രകളും ആദ്യം പട്ടം സന്റ് മേരീസ് കത്തീഡ്രലിലെ കബറിങ്കൽ എത്തി.
റാന്നി പെരുന്നാട്ടിൽ നിന്നുള്ള പ്രധാന പദയാത്രാ സംഘം അഞ്ചുമണിയോടെ കബറിൽ പ്രവേശിച്ചു. മുന്നിൽ വഹിച്ചിരുന്ന വള്ളിക്കുരിശിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മാല അണിയിച്ചു സ്വീകരിച്ചു പദയാത്രാ സംഘത്തെ കബറിലേക്ക് സ്വീകരിച്ചു. തുടർന്ന് കബറിൽ പ്രാർഥന നടന്നു.
കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന സന്ധ്യാപ്രാർഥനയ്ക്കുശേഷം ആയിരങ്ങൾ പങ്കെടുത്ത മെഴുകുതിരി പ്രദക്ഷിണം നടന്നു. ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ കത്തിച്ച തിരികളുമായി തീർഥാടകർ വാഴ്ക വാഴ്ക മാർ ഈവാനിയോസ് എന്ന പ്രാർഥനാഗീതം ഏറ്റുചൊല്ലി അണിനിരന്നു. ഏറ്റവും മുന്നിലായി കാതോലിക്കാ ബാവായും കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവയും മറ്റ് മെത്രാപ്പോലീത്താമാരും നടന്നുനീങ്ങി. കത്തീഡ്രലിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം ജോണ് പോൾ രണ്ടാമൻ ഗേറ്റുവഴി കാതോലികേറ്റ് സെന്റർ, സെന്റ് മേരിസ് സ്കൂൾ കോന്പൗണ്ട് വഴി മെയിൻ റോഡിലിറങ്ങി കത്തീഡ്രൽ പ്രധാന കവാടത്തിലൂടെ കബറിൽ പ്രവേശിച്ചു. ധൂപപ്രാർഥനയ്ക്കു ശേഷം പ്രദക്ഷിണത്തിന് സമാപനം കുറിച്ച് അപ്പസ്തോലിക ആശിർവാദം നൽകി.
ഓർമപ്പെരുന്നാൾ ആഘോഷങ്ങൾക്ക് ഇന്നു സമാപനമാകും. ഇന്നു രാവിലെ എട്ടിന് കത്തീഡ്രലിന്റെ പ്രധാന കവാടത്തിൽ എത്തിച്ചേരുന്ന കോപ്റ്റിക് കത്തോലിക്കാ പാത്രിയർക്കീസിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക വരവേൽപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ നൽകും. തുടർന്ന് കബർ ചാപ്പലിൽ നിന്ന് അംശവസ്ത്രം ധരിച്ച വൈദികരും മെത്രാപ്പോലീത്താമാരും കാതോലിക്കാ ബാവയും പാത്രിയാർക്കിസ് ബാവയും പ്രദക്ഷിണമായി കത്തീഡ്രലിലേക്ക് നീങ്ങും. പിന്നീട് ആഘോഷമായ സമൂഹബലി. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികനാകും. പാത്രിയർക്കീസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവ വചന സന്ദേശം നൽകും. തുടർന്ന് കബറിൽ അനുസ്മരണ പ്രാർഥനയും നേർച്ച വിളന്പും നടക്കും.
ദൈവദാസൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാൾ: അനുഗ്രഹം തേടി ആയിരങ്ങൾ കബറിടത്തിൽ
01:42 AM Jul 15, 2019 | Deepika.com