ഇരുപതാം നൂറ്റാണ്ടിലെ ഭാരതസഭയിലെ അതുല്യ പ്രതിഭയായ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ 66-ാം ഓർമത്തിരുന്നാളാണ് ഇന്ന്. ദൈവഹിതം പ്രാർഥനാപൂർവം കണ്ടെത്തി അതിനായി സ്വജീവിതം ഒരു യാഗമായി സമർപ്പിച്ച താപസശ്രേഷ്ഠനായ ഒരു പുണ്യതാതന്റെ കബറിടത്തിലേക്ക് വിശ്വാസിഗണങ്ങൾ തീർഥയാത്രയായി ഒഴുകിയെത്തുന്ന അനുഗ്രഹദിനം.
ജന്മംകൊണ്ടു മാവേലിക്കരയിലും പരിശീലനംകൊണ്ട് കോട്ടയത്തും മദ്രാസിലും സ്ഫുടം ചെയ്ത വ്യക്തിത്വം; പ്രവർത്തനപഥത്തിൽ കോട്ടയവും സെറാംപൂരും ആശ്ലേഷിച്ച കർമയോഗി; ആത്മീയ ഒൗന്നത്യം പ്രാപിക്കാൻ പത്തനംതിട്ടയിലെ റാന്നിപെരുന്നാട്ടിൽ താപശ്രേഷ്ഠനായി പരിലസിച്ച സന്യാസവര്യൻ; അനന്തപുരിയുടെ ഓരോ മണ്തരിയേയും തന്റെ സാന്നിധ്യം കൊണ്ടു രണ്ടു പതിറ്റാണ്ടുകാലം അനുഗ്രഹിച്ച ശ്രേഷ്ഠാചാര്യൻ. ഇന്നു വിശുദ്ധിയുടെ പരിമളം പരത്തി അനുഗ്രഹത്തിന്റെ പുണ്യസങ്കേതമായി പട്ടത്തെ കബറിടത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മലങ്കരയുടെ സൂര്യതേജസ്.
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുശിഷ്യനായ മാർത്തോമ്മാ ശ്ലീഹായാൽ സുവിശേഷ വെളിച്ചം സ്വീകരിച്ച ഭാരതത്തിൽ സുവിശേഷപ്രഘോഷണത്തിനു പുത്തനുണർവു നൽകിയ തീക്ഷ്ണമതിയായ മിഷനറിയായിരുന്നു മാർ ഈവാനിയോസ്. ഭാരതസഭയുടെ സാർവത്രിക സുവിശേഷവത്കരണ പ്രക്രിയയിൽ ഈ അപ്പസ്തോലിക സഭയുടെ നിയോഗം ഭാരതസുവിശേഷവത്കരണം എന്ന് സധൈര്യം പ്രഘോഷിച്ച വ്യക്തിത്വം. ജീവിക്കേണ്ടതും ആഘോഷിക്കേണ്ടതും പ്രഘോഷിക്കേണ്ടതും സത്യവിശ്വാസം ആയിരിക്കണമെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന പിതാവ്, നിങ്ങൾ കത്തോലിക്കരായിരിക്കുന്നതിൽ അഭിമാനിക്കുവിൻ എന്നു ലോകത്തോടു വിളിച്ചുപറഞ്ഞു. മലങ്കരയിലെ പുനരൈക്യ പ്രസ്ഥാനത്തിലൂടെ സഭാശാസ്ത്രത്തിലും പ്രേഷിതശാസ്ത്രത്തിലും ഒരു പുതിയ അധ്യായം രചിച്ച മാർ ഈവാനിയോസ് ആധുനിക ദൈവശാസ്ത്രജ്ഞരിൽ അതുല്യ പ്രതിഭയാണെന്നതിൽ നമുക്ക് അഭിമാനിക്കാം.
ആംഗ്ലിക്കൻ സഭ 1910-ൽ വിളിച്ചുകൂട്ടിയ എഡിൻബർഗ് കോണ്ഫ്രൻസ് സുവിശേഷപ്രഘോഷണത്തിന് സഭകളുടെ യോജിച്ചുള്ള സാക്ഷ്യം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചപ്പോൾ, കത്തോലിക്കാ സഭ 1960-കളിൽ വിളിച്ചുകൂട്ടിയ രണ്ടാം വത്തിക്കാൻ സുന്നഹദോസിൽ സഭ സ്വഭാവത്താലെ പ്രേഷിതയാണെന്നു പ്രഖ്യാപിച്ചു. ഈ രണ്ടു ദൈവശാസ്ത്ര സമ്മേളനങ്ങളുടേയും മധ്യേ നടന്ന പുനരൈക്യപ്രസ്ഥാനത്തിലൂടെ കത്തോലിക്കാ സംസർഗം ഒരു വ്യക്തിഗത സഭയുടെ സുവിശേഷപ്രഘോഷണത്തിന്റെ ഫലദായകത്വത്തിന് അനിവാര്യമാണെന്ന് മാർ ഈവാനിയോസ് പിതാവ് പ്രായോഗികമായി തെളിയിച്ചു.
കത്തോലിക്കാ സഭാകൂട്ടായ്മ ഒരു വ്യക്തിഗത സഭയുടെ സഭാത്മക ദർശനം മാത്രമല്ല പ്രേഷിതദർശനവും വിസ്തൃതമാക്കുമെന്ന് കത്തോലിക്കാസഭകൾക്കും അകത്തോലിക്കാ സഭകൾക്കും ഒരുപോലെ കാട്ടിക്കൊടുത്ത മലങ്കരയിലെ പണ്ഡിതവര്യനാണ് മാർ ഈവാനിയോസ്. അദ്ദേഹത്തിന്റെ സഭാദർശനത്തിന്റെയും പ്രേഷിത ദർശനത്തിന്റെയും പ്രായോഗിക വിജയമാണ് നാമിന്നു കാണുന്ന മലങ്കര സുറിയാനി കത്തോലിക്കാസഭയും അതിന് സാർവത്രിക സഭയിൽ ലഭിക്കുന്ന അംഗീകാരങ്ങളും.
കൃപനിറയുന്ന കുടുംബങ്ങളെക്കുറിച്ച് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അസംബ്ലി ഗഹനമായി ചിന്തിക്കുന്ന ഈ കാലഘട്ടത്തിലാണ് മാർ ഈവാനിയോസ് പിതാവിന്റെ 66-ാം ഓർമപ്പെരുന്നാൾ 15 ദിവസത്തെ വ്രതനിഷ്ഠയോടെ ഈ സഭ ആചരിക്കുന്നത്. പി.ടി. ഗീവർഗീസെന്ന മലങ്കരയിലെ പണ്ഡിതശ്രേഷ്ഠൻ തന്റെ സഭാശുശ്രൂഷ ആരംഭിക്കുന്നത് കുടുംബനവീകരണ പ്രവർത്തനത്തോടെയാണ്. മദ്രാസിലെ ഉന്നത പഠനത്തെത്തുടർന്ന് കോട്ടയം എം.ഡി. സെമിനാരി കേന്ദ്രമാക്കി എം.എ. അച്ചൻ പ്രവർത്തനം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നത് മലങ്കരയിലെ കുടുംബങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്. മലങ്കരയിൽ അദ്ദേഹം തുടക്കം കുറിച്ച ബഥനി സന്യാസ-സന്യാസിനീ ജീവിതം പോലും കുടുംബങ്ങളുടെ നവീകരണ ലക്ഷ്യം വച്ചുള്ളവയായിരുന്നു. ഒരു അപ്പസ്തോലിക സഭയുടെ വിശുദ്ധീകരണം, നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബങ്ങളിലൂടെ സാധ്യമാകുമെന്ന് മാർ ഈവാനിയോസ് പിതാവ് ഉറച്ചുവിശ്വസിച്ചു. അതിനായി അദ്ദേഹം മലങ്കരസഭയിൽ കുടുംബസ്ഥർക്കായി തൃതീയാശ്രമം വിഭാവനം ചെയ്തു.
വ്യക്തികളെ പ്രബുദ്ധരാക്കി കുടുംബങ്ങളെ പുരോഗതിയിലേക്ക് നയിക്കണമെന്ന് പിതാവ് ആഗ്രഹിച്ചതുകൊണ്ടാണ് വിദ്യാഭ്യാസ ശുശ്രൂഷയ്ക്ക് പ്രാധാന്യം നൽകിയുള്ള അജപാലനദർശനം രൂപപ്പെടുത്തിയത്. ഇക്കാര്യത്തിൽ പിതാവിന്റെ സവിശേഷമായ ശ്രദ്ധപതിഞ്ഞ ഒരു മേഖലയാണ് സ്ത്രീകളുടെ പുനരുദ്ധാരണം. സ്ത്രീകളുടെ ആത്മീയവും ബൗദ്ധികവുമായ ശക്തീകരണത്തിലൂടെ കുടുംബങ്ങളുടെ നവോത്ഥാനം സാധ്യമാണെന്ന് പിതാവ് സ്വന്തംപ്രവർത്തനത്തിലൂടെ തെളിയിച്ചു.
1953- ജൂലൈ 15-ന് തന്റെ ഓട്ടം പൂർത്തിയാക്കി നിത്യസമ്മാനത്തിനായി പിതാവ് യാത്രയാകുന്പോൾ, തന്റെ ദർശനങ്ങൾ ശക്തമായ അടിത്തറയിട്ട് ഒരു വ്യക്തികഗത സഭയുടെ ജീവിതക്രമത്തിനുള്ള ഉൗടുംപാവും നെയ്ത ദൈവത്തിന്റെ വിദഗ്ധ ശില്പിയായി മാർ ഈവാനിയോസ് പിതാവ് മാറിയിരുന്നു.
കാലത്തിനു മുന്നേ നടന്ന് ചരിത്രത്തിൽ കാൽപാടുകൾ പതിപ്പിച്ചു കടന്നുപോയ വിശുദ്ധ ജന്മങ്ങൾ നമുക്കു മാർഗദീപങ്ങളാണ്. മലങ്കര സഭയുടെ ദർശനത്തിലും പ്രവർത്തനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദൈവദാസൻ മാർ ഈവാനിയോസിന്റെ ഓർമ വാഴ്വിനായി തീരട്ടെ!
റവ. ഡോ. പ്രഭീഷ് ജോർജ്
(ലേഖകൻ എംസിവൈഎം പാറശാല രൂപത ഡയറക്ടറാണ്)
ദൈവദാസൻ മാർ ഈവാനിയോസ്: സമാനതകളില്ലാത്ത ദൈവശാസ്ത്രജ്ഞൻ
01:42 AM Jul 15, 2019 | Deepika.com