തിരുവനന്തപുരം: എസ്എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു വിദ്യാർഥികൾ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇതേസമയം, കോളജിനുള്ളിലും വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. അഖിലിനെ കുത്തിയവർ കോളജിനുള്ളിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് പോലീസ് വിദ്യാർഥികളുമായി ചർച്ച നടത്തി. പ്രതികൾക്കെതിരേ കേസെടുക്കുമെന്നു പോലീസ് ഉറപ്പു നൽകിയതിനെ തുടർന്നാണു വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്.
സമരം അവസാനിപ്പിച്ചു കോളജിനുള്ളിലേക്കു പ്രവേശിച്ച വിദ്യാർഥികൾ കോളജ് ഓഡിറ്റോറിയത്തിനു സമീപം പ്രവർത്തിക്കുന്ന എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു. യൂണിറ്റ് കമ്മിറ്റി ഭാരവാഹികളുൾപ്പെടെയുള്ള ഒരു കൂട്ടം വിദ്യാർഥികൾ ഇതു തടയാൻ ശ്രമിച്ചതോടെ വീണ്ടും സ്ഥലത്തു സംഘർഷാന്തരീക്ഷം സംജാതമായി.
മാധ്യമസംഘത്തെ തടഞ്ഞു
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരേയും എസ്എഫ്ഐ നേതാക്കൾ തട്ടിക്കയറി.തുടർന്ന് കോളജ് പ്രിൻസിപ്പൽ സ്ഥലത്തെത്തി മാധ്യമപ്രവർത്തകർ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു.
വിദ്യാർഥിക്കു കുത്തേറ്റ സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ അഡ്മിഷൻ നടക്കുന്ന തിരക്കായതിനാൽ ഒന്നും അറിഞ്ഞില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. കാര്യങ്ങൾ മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നു പറഞ്ഞു പ്രിൻസിപ്പൽ കോളജ് വളപ്പിനുള്ളിൽനിന്നു മാധ്യമപ്രവർത്തകരെ പുറത്താക്കി.
വിദ്യാർഥിക്കു കുത്തേറ്റ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി.മാസങ്ങൾക്കു മുൻപാണ് എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനത്തെത്തുടർന്ന് കോളജിൽ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചത്.
തെരുവിൽ പ്രതിഷേധം
01:40 AM Jul 13, 2019 | Deepika.com