തിരുവനന്തപുരം: കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിലെ തടവുകാരുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ജയിലിൽനിന്നു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തിട്ടുള്ള 21 കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു.
ജയിലുകളിൽ നടന്ന ഫോണ്‍വിളികൾ സംബന്ധിച്ചും എന്തൊക്കെ കാര്യങ്ങൾക്കായി ആരുമായൊക്കെയാണു തടവുപുള്ളികൾ ഫോണിൽ സംസാരിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ജയിലുകളിലെ ഫോണ്‍വിളി സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ടു ജയിൽ മേധാവി ഋഷിരാജ് സിംഗ്, സംസ്ഥാന പോലീസ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.
സെൻട്രൽ ജയിലുകളിൽ നടത്തിയ പരിശോധയിൽ 70 മൊബൈൽ ഫോണുകളാണു നേരത്തെ പിടികൂടിയത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയിൽനിന്ന് ഒരു ഫോണും മുഹമ്മദ് ഷാഫിയിൽനിന്ന് രണ്ട് ഫോണും ഉൾപ്പെടെയാണു പിടിച്ചെടുത്തത്. ഇതു കൂടാതെ നിരവധി മൊബൈൽ ഫോണ്‍ ചാർജറുകളും ബാറ്ററിയും ഉൾപ്പടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു കണ്ണൂരിൽ 17 കേസുകളും വിയ്യൂരിൽ മൂന്നു കേസും തിരുവനന്തപുരത്ത് ഒരു കേസും രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിൽ ലോക്കൽ പോലീസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശത്തുളളയാളെ കൊടി സുനി ജയിലിൽനിന്നു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതും അന്വേഷണത്തിൽ ഉൾപ്പെടും.
ഫോണ്‍ ഉപയോഗിച്ചിരുന്നവർ ആരെയൊക്കെ വിളിച്ചു ഇവരെ ഇങ്ങോട്ട് വിളിച്ചത് ആരൊ ക്കെ എന്നൊക്കെ അന്വേഷിക്കും. ഇതിനായി ഈ ഫോണ്‍ നന്പരുകളുടെ കോൾ രജിസ്റ്റർ ഉൾപ്പടെയുള്ളവ ലഭ്യമാക്കിയാകും അന്വേഷണം.
ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു ഫോണുകൾ ജയിലുകളിൽ എത്തിയിരുന്നതെന്ന് ആരോപണമുയർന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം 150-ലേറെ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
സെൻട്രൽ ജയിലുകളിൽ തടവുകാരുടെ ഫോണ്‍വിളി; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
01:33 AM Jul 13, 2019 | Deepika.com