കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് അടച്ച പാലാരിവട്ടം മേൽപ്പാലം പൂർണമായും പൊളിച്ചുപണിയേണ്ടതില്ലെന്ന് ഇ. ശ്രീധരൻ. നിലവിലെ അവസ്ഥയിൽ പാലത്തിന്റെ അടിത്തറയ്ക്കോ തൂണുകൾക്കോ കാര്യമായ ബലക്ഷയം ഇല്ല. അതേസമയം സ്പാനുകൾ നീക്കം ചെയ്യേണ്ടതുണ്ട്.
പാലത്തിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് പുനരുദ്ധാരണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിർമാണത്തിലെ ക്രമക്കേടുകളെ തുടർന്ന് അപകടാവസ്ഥയിലായ പാലം സന്ദർശിക്കണമെന്ന് ഇ. ശ്രീധരനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പാലത്തിന്റെ തുടർന്നുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുകയെന്നും സർക്കാർ വ്യക്തമായിരുന്നു.
പാലം സന്ദർശിച്ച ശ്രീധരൻ നിലവിലെ അവസ്ഥ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 18.5 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാലത്തിൽ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾക്കായി അടച്ച മേൽപ്പാലം പത്തു മാസങ്ങൾക്ക് ശേഷമേ തുറക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിലവിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരളയുടെ (ആർബിഡിസികെ) നേതൃത്വത്തിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
മേയ് ഒന്നിന് അടച്ച പാലം പണികൾ പൂർത്തിയാക്കി ജൂണ് ഒന്നോടെ ഗതാഗതത്തിന് തുറന്നു നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇ. ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലം തുറക്കുന്നത് നീട്ടി വയ്ക്കുകയായിരുന്നു. അതിനിടെ പാലത്തിലെ ഗർഡറുകളിൽ സംഭവിച്ചിട്ടുള്ള വിള്ളലുകൾ രേഖപ്പെടുത്തുന്ന ജോലി വിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇവ വലുതാകുന്നുണ്ടോയെന്നും പാലം നിർമാണത്തിൽ കൂടുതൽ അഴിമതി നടന്നിട്ടുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണ്.
പാലാരിവട്ടം മേൽപ്പാലം പൂർണമായും പൊളിച്ചു പണിയേണ്ടതില്ല: ശ്രീധരൻ
01:33 AM Jul 13, 2019 | Deepika.com