തിരുവനന്തപുരം: സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാൻ സാധ്യത. വട്ടിയൂർക്കാവ്, കോന്നി, അരൂർ, പാലാ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പു നടത്താമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, കേന്ദ്ര തെരഞ്ഞെടപ്പുകമ്മീഷനു ശിപാർശ നൽകി.
കാലവർഷം, ഓണം എന്നിവ തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുന്നതിനു പരിഗണിക്കണമെന്നു ശിപാർശയിൽ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒക്ടോബർ ആദ്യം ഉപതെരഞ്ഞെടുപ്പു നടക്കുമെന്നാണു പ്രതീക്ഷ. കേരളം കൂടാതെ നാലു സംസ്ഥാനങ്ങളിൽക്കൂടി ഉപതെരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്. അവിടങ്ങളിലെ സാഹചര്യങ്ങൾ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചാകും അന്തിമതീയതി നിശ്ചയിക്കുക.
കെ. മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ (മൂവരും കോണ്ഗ്രസ്), എ.എം. ആരിഫ്(സിപിഎം) എന്നിവർ ലോക്സഭയിലേക്കു വിജയിച്ച ഒഴിവിലാണ് നാലു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. കേരള കോണ്ഗ്രസ് നേതാവ് കെ.എം. മാണിയുടെ നിര്യാണം മൂലമാണു പാലായിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവരുന്നത്.
മുസ്ലിംലീഗ് പ്രതിനിധി പി.ബി. അബ്ദുൾ റസാഖിന്റെ മരണത്തെത്തുടർന്നു മഞ്ചേശ്വത്തും ഉപതെരഞ്ഞെടുപ്പു നടത്തണം. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് ഇനിയും പിൻവലിച്ചിട്ടില്ല. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസ് നിലവിലിരിക്കേ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിലുണ്ടായേക്കും
01:04 AM Jul 12, 2019 | Deepika.com