നെടുങ്കണ്ടം: ചതുരംഗപ്പാറയിലെ പാറമടയിൽനിന്ന് 800 ജലാറ്റിൻ സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളും അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയി. ഇതുസംബന്ധിച്ചു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ചതുരംഗപ്പാറ എംവിഎം ക്വാറിയിൽനിന്നു സ്ഫോടകവസ്തുക്കൾ മോഷണം പോയത്.
ഗോഡൗണിന്റെ പൂട്ട് തകർത്താണു കടത്തിക്കൊണ്ടുപോയിരിക്കുന്നത്. രാജകുമാരി സ്വദേശികളായ മൂന്നു പേരുടെ ഉടമസ്ഥതയിലുള്ളതാണ് പാറമട. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ഉടമകൾ ഉടുന്പൻചോല പോലീസിൽ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ്, ഫോറൻസിക് വിദഗ്ധർ, പോലീസ് നായ, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്നിവർ പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു. ഇവ ഐഎസ് ഭീകരർക്കോ മാവോയിസ്റ്റുകൾക്കോ ലഭിച്ചിരിക്കാമെന്ന സംശയത്തെത്തുടർന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ ഐഎസ് ഭീഷണയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സംഭവം ഗൗരവപൂർവം അന്വേഷിക്കുന്നത്.
ശ്രീലങ്കയിൽ ദേവാലയത്തിൽ നടന്ന സ്ഫോടനത്തിന് ഉത്തരവാദികളായവർ കേരളത്തിൽ എത്തിയിരുന്നതായുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.
സംഭവം നടന്ന രാത്രി രണ്ടോടെ രണ്ടു ബൈക്കുകളിൽ നാലു പേരും തൊട്ടുപിറകിലായി ഒരു ജീപ്പും പാറമടയിൽ എത്തിയതായി ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇവർ ഒരു മണിക്കൂറിനു ശേഷം മടങ്ങിപ്പോയതായും ദൃശ്യങ്ങളിലുണ്ട്.
പാറമടയിൽനിന്ന് 800 ജലാറ്റിൻ സ്റ്റിക്കും 200 ഡിറ്റനേറ്ററും അജ്ഞാതസംഘം കടത്തി
01:02 AM Jul 12, 2019 | Deepika.com