തിരുവനന്തപുരം: ഹരിത ഫിനാൻസ് വഴി കോടികൾ തട്ടിച്ചതായി ആരോപിക്കപ്പെടുന്ന രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചേക്കും.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു പോലീസിനു പുറത്തുള്ള ഏജൻസികൾ അന്വേഷിക്കണമെന്ന വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രഖ്യാപനം ഇന്നുണ്ടായേക്കും.
സിബിഐ അന്വേഷണം വേണമെന്നാണ് മരിച്ച രാജ്കുമാറിന്റെ കുടുംബം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയെ കണ്ടപ്പോഴും അവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കുറ്റവാളികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ സിബിഐ അന്വേഷണംതന്നെ വേണമെന്നാണു കുടുംബം പറയുന്നത്.
പാലാ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിൽ പാറയ്ക്കൽ സിബി കസ്റ്റഡിയിൽ മരിച്ച കേസിൽ ജുഡീഷൽ അന്വേഷണം നടക്കുകയാണ്. റിട്ട. ജഡ്ജി ശ്രീവല്ലഭനാണു കമ്മീഷൻ. ഇതുവരെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
ജയിൽ ജീവനക്കാരുടെ വീഴ്ച അന്വേഷിക്കാൻ നിർദേശം
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു ജയിൽ ജീവനക്കാരുടെ വീഴ്ച അന്വേഷിക്കാൻ ജയിൽ ഡിഐജിയെ ചുമതലപ്പെടുത്തി. രാജ്കുമാറിനെ പാർപ്പിച്ചിരുന്ന പീരുമേട് ജയിലിലെ ജീവനക്കാരുടെ വീഴ്ച അന്വേഷിച്ചു ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജയിൽ ഡിഐജി സാം തങ്കയ്യനോടു ജയിൽ ഡിജിപി ആവശ്യപ്പെട്ടു.
ജയിലിൽ പ്രവേശിപ്പിക്കുന്പോൾ രാജ്കുമാർ നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത തരത്തിൽ ഗുരുതരാവസ്ഥയിലായിരുന്നു. രാജ്കുമാറിന് സമയത്തു ചികിത്സ് ലഭിച്ചോ, ഗുരുതരാവസ്ഥയിലുള്ള ആളെ പീരുമേട് നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകാതെ പീരുമേട് ജയിലിൽ തിരിച്ച് എത്തിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചും അന്വേഷിക്കാനാണ് നിർദേശം.
അവശതയിലുള്ള പ്രതിയെ ഇത്രയും ദൂരം കൊണ്ടുപോയ ശേഷം തിരിച്ചെത്തിയ ജയിൽ ജീവനക്കാരുടെ നടപടിയെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിമർശിച്ചിരുന്നു.
കസ്റ്റഡി മരണം ജുഡീഷൽ അന്വേഷണം?
02:18 AM Jul 02, 2019 | Deepika.com