തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ പഴയ വണ്‍, ടു, ത്രീ പ്രസംഗവുമായി ബന്ധപ്പെട്ട പരാമർശം അൽപസമയം നിയമസഭയിൽ ബഹളത്തിനിടയാക്കി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടയിൽ വി.ഡി. സതീശനാണ് തുടക്കമിട്ടത്.
മണിയുടെ വണ്‍, ടു, ത്രീ പ്രസംഗത്തിലൂടെ ഒരുത്തനെ തല്ലിക്കൊന്നു, ഒരുത്തനെ കുത്തിക്കൊന്നു, ഒരുത്തനെ വെടിവച്ചു കൊന്നുവെന്നാണ് പറഞ്ഞത്. ഫോറായി ഒരാളെ ലോക്കപ്പിലിട്ട് ഉരുട്ടിക്കൊല്ലാൻ നിർദേശിച്ചുവെന്നു പറയാമെന്നു സതീശൻ പറഞ്ഞു. സതീശന്റെ പ്രസംഗം അവസാനിച്ചതോടെ മണി മറുപടിയുമായി എഴുന്നേറ്റു. യുഡിഎഫിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ നാലു കൊലപാതക കേസിൽ എന്നെ പ്രതിയാക്കാൻ ശ്രമിച്ചു. ഒരു കേസിൽ അറസ്റ്റ് ചെയ്തു. എനിക്ക് നാടുവിടേണ്ടി വന്നു. ഹൈക്കോടതി ഇടപെട്ടതു കൊണ്ടു മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. കസ്റ്റഡി മരണക്കേസിൽ നിരപരാധിയായ തന്നെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയാണെന്നും എം.എം. മണി പറഞ്ഞു. മണിയുടെ പരാമർശവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചപ്പോൾ ഇതിനെ ഭരണകക്ഷി അംഗങ്ങളും എഴുന്നേറ്റത് അൽപസമയം ബഹളത്തിനിടയാക്കി.
തൊടുപുഴ കോടതിയിൽ കേസ് നിലവിൽ ഉണ്ടായിരുന്നെന്നും അഞ്ചേരി ബേബി വധക്കേസിലെ മണിയുടെ വണ്‍, ടു, ത്രീ പ്രസംഗം മാധ്യമങ്ങൾക്കു നൽകിയതു സിപിഎമ്മുകാർ തന്നെയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം. മണിക്കു മറുപടിയായി അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷണൻ ആഭ്യന്തര മന്ത്രിയായിരിക്കേ പലരേയും പ്രതിയാക്കാൻ ശ്രമിച്ചുണ്ടാകുമെന്നും താനിതൊന്നും ഇപ്പോൾ നിയമസഭയിൽ പറയുന്നില്ലെന്നും പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി രണ്ടാം മറുപടി പ്രസംഗം തുടങ്ങിയത്.
എം.എം. മണിയുടെ വണ്‍, ടു, ത്രീ പ്രസംഗം: നിയമസഭയിൽ ബഹളം
02:18 AM Jul 02, 2019 | Deepika.com