തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി സ്ഥാപകനുമായ ദൈവദാസൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ 66 -ാം ഓർമപ്പെരുന്നാളിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ തുടക്കമായി. പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നസമൂഹബലിയോടെയാണ് പെരുന്നാളിന് തുടക്കമായത്.
ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന പ്രധാന പദയാത്ര റാന്നി പെരുന്നാട്ടിൽ ഒമ്പതിന് രാവിലെ എട്ടിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവാ ഉദ്ഘാടനം ചെയ്യും.
മാവേലിക്കരയിൽ നിന്നുള്ള പദയാത്ര എട്ടിന് ആരംഭിക്കും. തിരുവല്ല, മാർത്താണ്ഡം, പുത്തൂർ, ഗുഡ്ഗാവ്, പൂന തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നുള്ള പദയാത്ര പ്രധാന പദയാത്രയോടു ചേരും.
ഏഴിന് തിരുവനന്തപുരം നഗരത്തിലെ മുപ്പതിലധികം കേന്ദ്രങ്ങളിൽ നിന്ന് കബറിങ്കലേക്ക് പദയാത്ര നടക്കും.
അഞ്ചിന് വൈകിട്ട് സീറോ മലബാർ ക്രമത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, ഏഴിന് വൈകിട്ട് ലത്തീൻ ക്രമത്തിൽ നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ ബിഷപ് വിൻസന്റ് സാമുവൽ, 10-ന് വൈകിട്ട് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്, 13-ന് വൈകിട്ട് മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ സമൂഹബലിക്ക് നേതൃത്വം നൽകും.
ഈ വർഷത്തെ പരിപാടികളിൽ മുഖ്യാതിഥിയായി കോപ്റ്റിക് കത്തോലിക്കാ പാത്രിയാർക്കിസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ഗാദ് എൽസായദ് ബാവ പങ്കെടുക്കും. 15-ന് നടക്കുന്ന സമാപന ചടങ്ങിൽ മേജർ ആർച്ചു ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികനായിരിക്കും.
മാർ ഈവാനിയോസ് ഓർമപ്പെരുന്നാളിനു തുടക്കമായി
01:12 AM Jul 02, 2019 | Deepika.com