ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം വഴി മുട്ടുന്നു. ഒന്നാം പ്രതിയെന്ന് പോലീസ് പറയുന്ന വാഗമണ്‍ സ്വദേശി രാജ്കുമാർ (50) മരിച്ചിട്ട് 10 ദിവസം പിന്നിടുകയാണ്.
തട്ടിപ്പിനു പിന്നിൽ വൻ സംഘമുണ്ടെന്നും പ്രദേശത്തെ രാഷ്ട്രീയ നേതാക്കൾ ഇതിന് ഒത്താശ ചെയ്തതായുമുള്ള വിവരങ്ങൾ ഈ മാസം 10നു തന്നെ പുറത്തു വന്നിരുന്നു. രണ്ട് മാസം മുന്‍പ് മാത്രം നെടുങ്കണ്ടം തൂക്കുപാലത്ത് ആരംഭിച്ച ഹരിത ഫിനാൻസ് (മൈക്രോ ഫിനാൻസ് മാതൃകയിൽ) ചുരുങ്ങിയ കാലയളവിൽ മൂന്നു കോടിയിലധികം തട്ടിയെന്നാണ് ആരോപണം. പഞ്ചായത്ത് മെന്പർമാർ ഉൾപ്പെടെയുള്ളവരെ ഫീൽഡ് വർക്കർമാരായി നിയോഗിച്ച് ജനുവരിയിൽ തന്നെ വായ്പ നൽകാനുള്ള ജോലി തുടങ്ങിയിരുന്നു.
ഒരു ലക്ഷം രൂപ വായ്പ നൽകുന്നതിന് ആയിരം രൂപ വീതം മുൻകൂറായും വാങ്ങി. ഇത്തരത്തിൽ 50 ലക്ഷത്തിന് വരെ പണം കെട്ടിയ സംഘങ്ങളുണ്ട്. നഷ്ടപ്പെട്ടതിൽ രണ്ട് ലക്ഷത്തിൽ താഴെ രൂപ മാത്രമാണു പോലീസിനു കണ്ടെത്താനായത്. കേസിൽ രണ്ട് ജീവനക്കാരികൾ പിടിയിലായെങ്കിലും ബാക്കി പണം എവിടെയെന്നോ മറ്റ് പ്രതികൾ ആരൊക്കെയാണെന്നതും ഇതുവരെയും പുറത്തു വന്നിട്ടില്ല. രാജ് കുമാറിന് മലയാളവും ഇംഗ്ലീഷും അറിയില്ലെന്നും സ്മാർട്ട് ഫോണ്‍പോലും ഉപയോഗിക്കാൻ വശമില്ലെന്നും ഭാര്യ വിജയം നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടത്തിയാൽ അതു വിവിധ ബാങ്കുകളിൽ നിക്ഷേപിക്കാനാണു സാധ്യത. ഇതുവരെയും ഇത്തരത്തിൽ പണം കണ്ടെത്താനായിട്ടില്ല. ഇതിനായി കേരളത്തിനു പുറത്തും അന്വേഷണം നടത്തേണ്ടതുണ്ട്. ഇടുക്കിയിലുള്ള രാജ്കുമാറിന്റെ അക്കൗണ്ടുകളിലാകട്ടെ പണവുമില്ല. ഇതാണ് മറ്റാരോ തട്ടിപ്പിനു പിന്നിലുണ്ടെന്നു സംശയിക്കാൻ കാരണം. രാജ്കുമാർ ഇയാളുടെ ബേനാമി മാത്രമായിരുന്നുവെന്നാണ് ആരോപണം. ദിവസങ്ങളോളം പ്രതിയെ ക്രൂരമായി ചോദ്യം ചെയ്തിട്ടും പണവും പിന്നിലാരെന്നുമുള്ള സൂചന പോലീസിന് ലഭിച്ചില്ലെന്നു പറയുന്നതിലും ദുരൂഹതയുണ്ട്. സംഭവത്തിനു പിന്നിലെ വന്പന്മാരുടെ ഇടപെടലിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.
രാജ്കുമാർ ആരുടെ ബേനാമി? കണ്ടെത്താനാകാതെ പോലീസ്
12:59 AM Jul 02, 2019 | Deepika.com