തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രക്തബാങ്കുകളിൽ അധികമായി വരുന്ന പ്ലാസ്മ വിൽക്കുന്നതിനായി റിലയൻസ് ലൈഫ് സയൻസ് കന്പനിയുമായി സംസ്ഥാന സർക്കാരുണ്ടാക്കിയ കരാറിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. കരാർ റദ്ദു ചെയ്യണമെന്നും കരാറിലേക്ക് പോകാനിടയായ സാഹചര്യങ്ങളെ കുറിച്ചും ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ റിലയൻസുമായുള്ള കരാർ ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപണങ്ങളിലൊന്നും അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്തു. ഉപധനാഭ്യർ്ഥന ചർച്ചയ്ക്കിടെ പ്രതിപക്ഷത്തു നിന്നും വി.ഡി സതീശനാണ് അഴിമതി ആരോപണം ഉന്നയിച്ചത്.
കേന്ദ്രസർക്കാരിന്റെ പുതിയ രക്തനയം അനുസരിച്ച് രക്തബാങ്കുകളിൽ രക്തത്തിലെ ഘടകങ്ങൾ വേർതിരിക്കുന്പോൾ അധികം വരുന്ന പ്ലാസ്മ വിൽക്കാൻ അനുമതിയുണ്ട്. കരൾ രോഗങ്ങൾക്കും ഹീമോഫീലിയ പോലുള്ള രോഗങ്ങൾക്കുമുള്ള മരുന്നുകളടക്കം മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനാണ് ഇത്.
ഒരു ലിറ്ററിന് 1600 രൂപയിൽ കൂടുതൽ വില ഈടാക്കരുതെന്നും, പ്ലാസ്മ നൽകുന്ന കന്പനിയിൽ നിന്നും പകരം ആശുപത്രിക്ക് ആവശ്യമായ ഇത്തരം മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങാമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിനു പകരം ലിറ്ററിന് 2200 രൂപ വില ഈടാക്കി പ്ലാസ്മ നൽകുന്നതിനുള്ള കരാറാണ് സംസ്ഥാന സർക്കാരുണ്ടാക്കിയിരിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. ഈ നയത്തിന്റെ ചുവടു പിടിച്ച് സ്വകാര്യ മേഖലയിൽ രക്തബാങ്കുകൾ കൂണുകൾ പോലെ ഉയർന്നു വരികയാണ്. രക്തദാനമെന്ന മഹത്തായ കർമത്തിന്റെ മറവിൽ ജനങ്ങളുടെ രക്തമൂറ്റി വിൽക്കുന്ന മാഫിയ സംസ്ഥാനത്ത് വളർന്നു വരുന്നതിന് ഇതിടയാക്കുമെന്നും രക്തദാന മേഖലയെ വാണിജ്യവൽക്കരിക്കുന്ന കരാർ റദ്ദ് ചെയ്യണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എന്നാൽ ബ്ലഡ് ബാങ്കുകളിൽ അധികമായി വരുന്ന പ്ലാസ്മ വിൽക്കുന്നതിനുള്ള കരാർ സുതാര്യവും നിയമവിധേയവുമായാണ് നടപ്പിലാക്കിയതെന്നായിരുന്നു മന്ത്രി കെ.കെ ശൈലജയുടെ മറുപടി. കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് പദ്ധതി പരിഗണിക്കുകയും നടപടിയാരംഭിക്കുകയും ചെയ്തതെന്നും അവർ പറഞ്ഞു. തുടർന്ന് ഇക്കാര്യത്തിലും അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച മറ്റൊരു അഴിമതിയാരോപണത്തിലും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.
രക്തബാങ്കുകളിലെ പ്ലാസ്മ വിൽക്കാൻ റിലയൻസുമായി കരാർ
12:59 AM Jul 02, 2019 | Deepika.com