കോട്ടയം: സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവർക്കു അർഹമായ പ്രാതിനിധ്യം നൽകണമെന്ന് സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി. ദേശീയ ശരാശരി അടിസ്ഥാനമാക്കിയുള്ള വീതം വൈപ്പ് ക്രൈസ്തവർ 19 ശതമാനമുള്ള കേരളത്തിൽ നടപ്പാക്കുന്നതു നീതി നിഷേധമാണ്, ദളിത് ക്രൈസ്തവരും തീരദേശങ്ങളിലും മലയോര മേഖലയിലുള്ള ക്രൈസ്തവരും സാന്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെയേറെ പിന്നോക്ക അവസ്ഥയിലാണ്.
കേരളത്തിൽ ക്രൈസ്തവർ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന കടുത്ത പിന്നോക്കവസ്ഥയെക്കുറിച്ചു സംസ്ഥാന സർക്കാർ അടിയന്തരമായി ഒരു കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്തണം.
പിഎസ്സി പോലുള്ള മത്സര പരീക്ഷകളിൽ തീർത്തും പിന്നോക്കവസ്ഥയിൽ നിൽക്കുന്ന ക്രൈസ്തവരെ മുൻനിരയിൽ എത്തിക്കാൻ വേണ്ട പരിശീലന പരിപാടികൾ സർക്കാർ നടപ്പാക്കണം. രൂപതകളിൽനിന്നു വരുന്ന അപേക്ഷകൾക്ക് അടിയന്തിരമായി അനുമതി നൽകണം. ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിലെ അർഹരായ വിദ്യാർഥികൾക്കുപോലും വിവിധ സ്കോളർഷിപ്പുകൾ ലഭ്യമല്ലാതെ പോകുന്നുണ്ടെന്നും യോഗം വിലയിരുത്തി. കേരളത്തിലെ എല്ലാ രൂപതകളുമായി സഹകരിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ മന്ത്രാലയത്തിനും ന്യൂനപക്ഷ കമ്മീഷനുകൾക്കും നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരിൽ, സംസ്ഥാനപ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേൽ, സംസ്ഥാന ജനറൽ സെക്രട്ടറി മെൽബിൻ പുളിയംതൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എംവൈഎം ഗ്ലോബൽ ഭാരവാഹികളായ വിപിൻ പോൾ, വിനോദ് റിച്ചാർഡ്സണ്, ടെൽമാ ജോബി തുടങ്ങിയവരും വൈസ്പ്രസിഡന്റ് അഞ്ചുമോൾ ജോണി പൊന്നന്പേൽ, ഡെപ്യൂട്ടി പ്രസിഡന്റ് ജിതിൻ മുടപ്പാലയിൽ, സെക്രട്ടറി ആൽബിൻ വറപോളയ്ക്കൽ, ജിബിൻ താന്നിക്കാമറ്റത്തിൽ, കൗണ്സിലർമാരായ ആൽവിൻ ഞായർകുളം ദിവ്യ വിജയൻ കൊടിത്തറ എന്നിവരും നേതൃത്വം നൽകി.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവർക്കു പ്രാതിനിധ്യം നൽകണം: എസ്എംവൈഎം
12:59 AM Jul 02, 2019 | Deepika.com