തിരുവനന്തപുരം: 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെയാണ് എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി ശനിയാഴ്ച കൂട്ടത്തോടെ പിരിച്ചുവിട്ടത്. സംസ്ഥാനത്തുടനീളമുള്ള സർവീസുകളെ ഇതു ബാധിച്ചു.
ഇന്നുമുതൽ കൂടുതൽ സർവീസുകളെ കൂട്ടപ്പിരിച്ചുവിടൽ ബാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ. തിങ്കളാഴ്ചകളിൽ തിരക്കേറുമെന്നതിനാൽ സാധാരണ കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാറുണ്ട്. ഇന്നു പരമാവധി ജീവനക്കാരെ എത്തിച്ച് ബസുകൾ ഓടിക്കാനുള്ള ശ്രമമാണ് നടക്കുക. എങ്കിലും അഞ്ഞൂറോളം സർവീസുകൾ മുടങ്ങിയേക്കുമെന്നാണ് കണക്കാക്കുന്നത്.
അന്തർസംസ്ഥാന സ്വകാര്യബസ് സമരം ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ തിങ്കളാഴ്ചയായതിനാൽ തന്നെ ദീർഘദൂര സർവീസുകളിലെല്ലാം വൻതിരക്കാവും അനുഭവപ്പെടുക. ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ വരുന്നതോടെ ഈ ഷെഡ്യൂളുകളും റദ്ദാക്കേണ്ടിവരും. നാളെയോടെ താത്കാലിക ജീവനക്കാരെ സർവീസുകളിൽ നിയോഗിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കോർപറേഷന്റെ കണക്കുകൂട്ടൽ.
അവധിയിലുള്ള ഡ്രൈവർമാരോട് അടിയന്തര സാഹചര്യം കണക്കിലെടുത്തു ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ സർവീസുകൾ കുറവായ തെക്കൻ കേരളത്തെയാകും പ്രതിസന്ധി കൂടുതൽ ബാധിക്കുക. ഡ്രൈവർമാരില്ലാത്തതിനെ തുടർന്ന് കൊട്ടാരക്കര ഡിപ്പോയിൽ മാത്രം 40 സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. വയനാട് 24, കോട്ടയം 21, കൊല്ലം 15, പത്തനതിട്ട 20, തിരുവല്ല 20 എന്നിങ്ങനെ സർവീസുകൾ ഇന്നലെ മുടങ്ങി.
തിരുവനന്തപുരം മേഖലയിൽ 1479-ഉം മധ്യമേഖലയിലെ 257-ഉം വടക്കൻ മേഖലയിലെ 371-ഉം ഡ്രൈവർമാരെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ്സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലാണ് 3,861 എംപാനൽ കണ്ടക്ടർമാർക്കു പിന്നാലെ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഓട്ടം നിലയ്ക്കുന്നു ; കെഎസ്ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ
01:30 AM Jul 01, 2019 | Deepika.com