കട്ടപ്പന/രാജാക്കാട്: തമിഴ്നാട്ടിലെ തേനിക്കുസമീപം മലയാളികൾ സഞ്ചരിച്ച സ്കോർപ്പിയോ വാൻ നിയന്ത്രണം വിട്ട് തെങ്ങിൻതോപ്പിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജാക്കാട് വലിയകണ്ടം കോവലേൽ ഓമനക്കുട്ടൻ(48)ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടുസ്ത്രീകളെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ തേനി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഓമനക്കുട്ടന്റെ ഭാര്യ ജെയ്നി, മക്കളായ പ്രിയനന്ദ, നന്ദഗോപൻ, ഓമനക്കുട്ടന്റെ സുഹൃത്ത് മങ്കുവ വേട്ടുകുന്നേൽ ജെമിനി തോമസ്, ഭാര്യ ലൗലി,മകൻ നിധിൻ, ഇവരുടെ ബന്ധു ഡിജോ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇന്നലെ രാവിലെ വീട്ടിൽനിന്നു തിരിച്ചതാണ് ഇവർ.തേനിയിൽ നിന്നും കന്പത്തെ മുന്തിരി തോപ്പ് കാണാൻ പോകുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നോടെ ആണ് അപകടം ഉണ്ടായത്.
അമിത വേഗത്തിൽ റോഡിൽ നിന്നു തെന്നിമാറി തെങ്ങിൻതോപ്പിലേക്ക് പതിച്ച വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിന്റെ ഇടതു മുൻഭാഗം തെങ്ങിൽ ഇടിച്ചതിനെത്തുടർന്ന് മുൻ സീറ്റിലിരിക്കുകയായിരുന്ന ഓമനക്കുട്ടൻ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചു.
തമിഴ്നാട്ടിൽ വാഹനാപകടം; മലയാളി മരിച്ചു, ആറുപേർക്കു പരിക്ക്
01:30 AM Jul 01, 2019 | Deepika.com