തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ എന്‍ജിനിയറിംഗ് മേഖലയില്‍ ഉണ്ടായ അവസ്ഥയ്ക്കു സമാനമായ അവസ്ഥയിലേക്ക് മെഡിക്കല്‍ മേഖലയും മാറുമെന്ന് ആശങ്ക.
തിരുവനന്തപുരം ജില്ലയിലെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കൃത്യമായ ശമ്പളം നല്കാന് കഴിഞ്ഞിട്ടില്ല.
ജില്ലയിലെ തന്നെ മറ്റൊരു സ്വാശ്രയ മെഡിക്കല്‍ കോളജ് ആദ്യം നടത്തിയ മാനേജ്മെന്റ് മറ്റൊരു കൂട്ടര്‍ക്കു വില്പന നടത്തി. ഇവരും ഇപ്പോള്‍ ഈ കോളജ് വില്പനയ്ക്ക് വച്ചതായാണ് അറിയുന്നത്.
മധ്യതിരുവിതാംകൂറില്‍ വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ കോളജ് കൂടി വില്പനയ്ക്കു മാനേജ്മെന്റ് തയാറായതായി റിപ്പോർട്ടുണ്ട്. വടക്കന്‍ കേരളത്തിലെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളജും വില്പനയ്ക്കുവച്ചിരിക്കുകയാണ്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മികച്ച ചികിത്സ നല്കുന്ന ആശുപത്രികളിൽ നിന്നു ലഭിക്കുന്ന വരുമാനം കൂടി ഉപയോഗിച്ചാണ് ആ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം നടത്തുന്നത്. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളും ഭാവിയില്‍ പ്രതിസന്ധി മുന്നില്‍ കാണുന്നുണ്ട്.
കൃത്യമായ ഫീസ് നിര്‍ണയം നടത്തി സമയബന്ധിതമായി മെഡിക്കല്‍ വിദ്യാഭ്യാസക്രമീകരണം ഉണ്ടാക്കിയില്ലെങ്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പോലും ഭാവിയില്‍ കുഴപ്പത്തിലാകാമെന്ന് ഇവര്‍ പറയുന്നു.
തോമസ് വര്‍ഗീസ്
സ്വാശ്രയ മെഡി. കോളജുകൾ പലതും പ്രതിസന്ധിയിൽ
01:30 AM Jul 01, 2019 | Deepika.com