തൊടുപുഴ:രാജ്കുമാറിനു നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും പീരുമേട് സബ് ജയിലിലും ക്രൂരമർദനം നേരിടേണ്ടി വന്നുവെന്നു തെളിയിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. കടുത്ത മർദനം നേടിടേണ്ടി വന്ന രാജ്കുമാറിനു കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്ന മനുഷ്യാവകാശ ധ്വംസനത്തിന്റെ വിവരം കൂടിയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വെളിവാകുന്നത്.
മർദനത്തിൽ ശരീരത്തിലെ ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു. ആന്തരിക രക്തസ്രാവത്തെതുടർന്നുണ്ടായ ന്യൂമോണിയ ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കടുത്ത മർദനത്തെതുടർന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നാണ് ലഭിക്കുന്ന സൂചനകൾ.
പോലീസിനേയും പീരുമേട് ജയിൽ അധികൃതരേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. രാജ്കുമാറിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ ഒട്ടേറെ മുറിവുകളും ചതവുകളും ക്രൂരമായ മർദനമുറകൾ നടന്നതിന്റെ സൂചനകളാണ് നൽകുന്നത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണു പരിക്കേറ്റെന്നതുൾപ്പെടെ പോലീസിന്റെ വാദം പൂർണമായും പൊളിയുന്ന തരത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
പ്രതിയുടെ തുടയിലും കാൽവെള്ളയിലും ഒട്ടേറെ ചതവുകളും അടിയേറ്റ പാടുകളുമുണ്ട്. ഉരുട്ടലിനു സമാനമായ മർദനമുറകൾ നടന്നിട്ടുണ്ടെന്ന വ്യക്തമായ സൂചനയാണ് ഈ പരിക്കുകൾ നൽകുന്നത്. പോസ്റ്റുമോർട്ടം പരിശോധനയിൽ രാജ്കുമാറിന്റെ ശരീരത്തിൽ ഏഴ് ചതവുകളും 22 പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുൻപ് രാജ്കുമാർ കുടിവെള്ളം ആവശ്യപ്പെട്ടെങ്കിലും പോലീസ് നല്കിയില്ലെന്ന ആരോപണം അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് ആന്തരികാവയവ പരിശോധനാ റിപ്പോർട്ട്. മൃതദേഹ പരിശോധനയിൽ കണ്ണിനുചുറ്റും കരുവാളിച്ച പാടുകളും കണ്ടെത്തിയിരുന്നു. കൂടാതെ നെറ്റിയിൽ അടിയേറ്റ് മുഴച്ച പാടും കണ്ടെത്തി.
ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലും രേഖകളിലും കൃത്രിമം കാണിക്കാനും പോലീസ് ശ്രമം നടത്തി. രാജ്കുമാർ കസ്റ്റഡിയിൽ കഴിഞ്ഞ സമയത്തെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചെന്നാണ് സൂചന.
രാജ്കുമാറിനു നേരിട്ടതു ക്രൂരപീഡനം
01:06 AM Jul 01, 2019 | Deepika.com