കൊച്ചി: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാർ തീരുമാനത്തിനും സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്കാൻ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരേയും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) പ്രക്ഷോഭത്തിലേക്ക്. ട്രോളിംഗ് നിരോധന കാലത്തു പൊതുവെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്കു വള്ളങ്ങള്‍ കടലിലിറക്കാന്‍ മണ്ണെണ്ണയ്ക്കായി വന്‍തുക ചെലവഴിക്കേണ്ട സാഹചര്യമാണ്. 20 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 70 രൂപയാണ് ഇപ്പോള്‍ ചെലവാകുന്നത്. കേന്ദ്രത്തില്‍നിന്നു ലഭിച്ചിരുന്ന സബ്സിഡി മണ്ണെണ്ണ മുടങ്ങിയിട്ടു മാസങ്ങളായി. മത്സ്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ മണ്ണെണ്ണയില്ല.
പ്രളയകാലത്തു രക്ഷകരായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ അധികമായി പിരിച്ചെടുക്കുന്ന പ്രളയസെസില്‍ വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്കാന് തയാറാകണമെന്നു കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. മത്സ്യമേഖലയ്ക്കു മാത്രമായി കേന്ദ്രസര്‍ക്കാര്‍ നേരിട്ടു മണ്ണെണ്ണ വിഹിതം നല്‍കണം.
നിലവില്‍ റേഷന്‍ വിഹിതമായി നല്കുന്നതുകൊണ്ടാണു മത്സ്യബന്ധനത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം ഉള്ളതെന്നും കെഎല്‍സിഎ ഭാരവാഹികള്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെതിരേ കെഎല്‍സിഎ പ്രക്ഷോഭത്തിലേക്ക്
01:06 AM Jul 01, 2019 | Deepika.com