കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് സിനിമയിൽ അവസരം ലഭിക്കാത്തത് അവരുടെ തീരുമാന പ്രകാരമെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ. ഇതു സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. ഇക്കാര്യം യോഗം ചർച്ച ചെയ്തിട്ടില്ല. പലരും വിളിച്ചപ്പോഴും അവർ അഭിനയിക്കാൻ ഇല്ലെന്നാണു പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹൻലാൽ പറഞ്ഞു.
അതേസമയം, യോഗത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് ഒരു കാര്യവും പത്രസമ്മേളനത്തിൽ വെളിപ്പെടുത്താൻ സംഘടനാ നേതൃത്വം തയാറായില്ല. ആക്രമിക്കപ്പെട്ട നടിയടക്കം സംഘടനയിൽനിന്നു രാജിവച്ച നടിമാർ അപേക്ഷ നൽകിയാൽ മാത്രമേ തിരിച്ചെടുക്കാനാവൂ എന്നതാണു നിലവിലുള്ള ഭരണഘടനാ നിയമമെന്നു ട്രഷറർ ജഗദീഷ് പറഞ്ഞു. അങ്ങനെ തിരിച്ചെടുക്കുന്പോൾ അംഗത്വ ഫീസ് വാങ്ങരുതെന്ന നിർദേശം നടൻ മമ്മൂട്ടി വച്ചെന്നും അത് എല്ലാവർക്കും സ്വീകാര്യമാണെന്നും ജഗദീഷ് പറഞ്ഞു.
എന്നാൽ, ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്കുമാർ എതിർത്തു. ഇനി അമ്മയുടെ ഔദ്യോഗിക വക്താവ് പ്രസിഡന്റ് കൂടിയായ മോഹൻലാലായിരിക്കുമെന്നു ഗണേഷ്കുമാർ അറിയിച്ചു. നേരത്തെ സംഘടനയുടെ വക്താക്കളാണെന്നു പറഞ്ഞു വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി സിദ്ദിഖും ജഗദീഷും തമ്മിൽ വാക്പോര് ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വക്താവിനെ തെരഞ്ഞെടുത്തത്.
ആക്രമിക്കപ്പെട്ട നടിക്ക് അവസരം ലഭിക്കാത്തത് അവരുടെ തീരുമാന പ്രകാരം: മോഹൻലാൽ
01:06 AM Jul 01, 2019 | Deepika.com