ആലപ്പുഴ: കടൽക്ഷോഭം തടയാൻ പൊതുജന പങ്കാളിത്തത്തോടെ പ്രാദേശിക ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തീരസംരക്ഷണ പാക്കേജ് നടപ്പിലാക്കണമെന്നും തീരദേശ സംരക്ഷണത്തിനു വിവിധ വകുപ്പുകളുടെ ഏകോപനം സുഗമമാക്കാനും പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കുട്ടനാട് പാക്കേജ് മോഡലിൽ സ്പെഷൽ ഓഫീസറെ നിയമിക്കണമെന്നും ആവശ്യം.
തീരസംരക്ഷണം സംബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച സെമിനാറിലാണ് ഈ ആവശ്യം ഉയർന്നത്. സെമിനാറിൽ ക്രോഡീകരിക്കപ്പെട്ട ആശയങ്ങൾ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. കടൽഭിത്തി നിർമാണം ഉൾപ്പെടെയുള്ള നിലവിലെ സംവിധാനങ്ങൾ കടൽതീരശോഷണം വർധിപ്പിക്കുകയേയുള്ളൂ എന്നും അഭിപ്രായമുയർന്നു. കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു നിലവിലെ വീടും സ്ഥലവും മത്സ്യബന്ധനത്തിന് ഉപയോഗിക്കാവുന്ന കെട്ടിടമായി നിലനിർത്തി സുരക്ഷിതമായ പാർപ്പിടം ഒരുക്കണമെന്നും സെമിനാറിൽ മുഖ്യ വിഷയാവതരണം നടത്തിയ സമുദ്ര കാർഷിക ശാസ്ത്രജ്ഞൻ ഡോ. കെ.ജി. പത്മകുമാർ അഭിപ്രായപ്പെട്ടു.
സസ്യാവരണം പോലുള്ള സ്ഥിരമായ സംവിധാനമൊരുക്കാൻ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎൽസിഎ ജില്ലാ പ്രസിഡന്റ് പി.ജി. ജോണ്‍ ബ്രിട്ടോ അധ്യക്ഷത വഹിച്ചു. ഫാ. സേവ്യർ കുടിയാംശേരി മോഡറേറ്ററായിരുന്നു. സിഎംഎഫ്ആർഐ സീനിയിർ ശാസ്ത്രജ്ഞൻ ഗ്രിൻസണ്‍ ജോർജ് വിഷയം അവതരിപ്പിച്ചു.
കടൽക്ഷോഭം : കുട്ടനാട് മോഡൽ പാക്കേജ് വേണമെന്ന് ആവശ്യം
01:06 AM Jul 01, 2019 | Deepika.com