കാസര്‍ഗോഡ്: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ക്കു കടുത്ത ക്ഷാമം. അരിയും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ഇപ്പോഴും മാറ്റമില്ലാതെ സബ്സിഡി നല്‍കുന്നുണ്ടെങ്കിലും മിക്ക ഇനങ്ങളും ലഭ്യമല്ലാത്ത അവസ്ഥയാണ്. ചില സാധനങ്ങള്‍ നഗരങ്ങളിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകുമ്പോഴും ഗ്രാമീണമേഖലയിലെ മാവേലി സ്റ്റോറുകള്‍ കൈമലര്‍ത്തിക്കാണിക്കുന്നു.
അരി, പഞ്ചസാര, ഉഴുന്ന്, കടല, തുവരപ്പരിപ്പ്, മല്ലി, മുളക്, ചെറുപയര്‍, വെളിച്ചെണ്ണ തുടങ്ങിയ ഇനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ സബ്സിഡി നല്കി പൊതുവിപണിയിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മാവേലി സ്റ്റോറുകളില്‍ ലഭ്യമാക്കുന്നത്.എല്ലാ മേഖലയിലും വിലക്കയറ്റം പിടിമുറുക്കുമ്പോഴും സംസ്ഥാനത്തെ സാധാരണക്കാരുടെ കുടുംബബജറ്റിനെ ഒരുപരിധി വരെയെങ്കിലും താളംതെറ്റാതെ പിടിച്ചുനിര്‍ത്തിയത് മാവേലി സ്റ്റോറുകളായിരുന്നു. റേഷന്‍കടകളില്‍നിന്ന് എപിഎല്‍-ബിപിഎല്‍ തരംതിരിവിന്റെ പേരില്‍ അരിയും പഞ്ചസാരയുമടക്കമുള്ള പല അവശ്യസാധനങ്ങളും കിട്ടാതായപ്പോഴും ഇടത്തരക്കാര്‍ ആശ്രയിച്ചിരുന്നത് മാവേലി സ്റ്റോറുകളെയായിരുന്നു.
പൊതുവിപണിയില്‍ പഞ്ചസാരയുടെ വില കിലോയ്ക്ക് 40 രൂപ വരെയായി ഉയര്‍ന്നപ്പോഴും മാവേലി സ്റ്റോറുകളില്‍ 22 രൂപയ്ക്ക് ലഭ്യമായിരുന്നു. കിലോയ്ക്ക് 22 മുതല്‍ 25 വരെ രൂപയ്ക്ക് മാസം അഞ്ചുകിലോ വരെ കിട്ടുന്ന അരിയും ഇടത്തരക്കാരുടെ പ്രധാന ആശ്രയമായിരുന്നു. വെളിച്ചെണ്ണയുടെ വില ലിറ്ററിന് 170 രൂപ വരെ എത്തിയപ്പോഴും മാവേലി സ്റ്റോറില്‍നിന്ന് 90 രൂപയ്ക്ക് കിട്ടിയിരുന്നു. ഉഴുന്ന്, കടല, മല്ലി, മുളക് തുടങ്ങിയവയുടെ വിലയിലും പൊതുവിപണിയുമായി വച്ചുനോക്കുമ്പോള്‍ ഗണ്യമായ കുറവുണ്ടായിരുന്നു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു സപ്ലൈകോ മാവേലി സ്റ്റോറുകള്‍വഴി വിതരണം ചെയ്യുന്ന നിത്യോപയോഗസാധനങ്ങളുടെ വില അഞ്ചുവര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്നത്. പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ ഇതുവരെയും മാറ്റമില്ലാതെ തുടരാനായെങ്കിലും കുറഞ്ഞവിലയ്ക്ക് ലഭ്യമാകുന്ന സാധനങ്ങളുടെ അളവില്‍ കുറവുണ്ടായി. പൊതുവിപണിയില്‍ ഏറ്റവുമധികം വിലക്കയറ്റമുണ്ടായ പഞ്ചസാരയും വെളിച്ചെണ്ണയും ഉഴുന്നും മാവേലി സ്റ്റോറുകളില്‍നിന്ന് മാസം അരക്കിലോയും അര ലിറ്ററും മാത്രമേ ലഭിക്കൂ എന്നനിലയായി. പൊതുജനങ്ങളില്‍നിന്ന് പ്രതിഷേധമുണ്ടായപ്പോള്‍ പഞ്ചസാരയും ഉഴുന്നും ഒരു കിലോതന്നെ തരാമെന്ന തീരുമാനമായെങ്കിലും വല്ലപ്പോഴും മാത്രമേ സ്റ്റോക്കുണ്ടാകൂ എന്ന സ്ഥിതിയായി. വെളിച്ചെണ്ണയും മുളകും മല്ലിയുമെല്ലാം വരുന്നത് ഇടവേളകളില്‍ മാത്രമായി.
ഇപ്പോള്‍ മാവേലി സ്റ്റോറുകളിലെത്തി മണിക്കൂറുകള്‍ കാത്തുനിന്നാലും സബ്സിഡി സാധനങ്ങളെല്ലാം ഒരുമിച്ചുകിട്ടുന്നത് അപൂര്‍വമാണ്. അരിയും കടലയും വാങ്ങി മടങ്ങുന്നവർ പഞ്ചസാരയ്ക്കുവേണ്ടി മറ്റൊരു ദിവസവും ഉഴുന്നിനായി വേറൊരു ദിവസവും എത്തണം. വെളിച്ചെണ്ണയാണെങ്കില്‍ സ്റ്റോക്ക് വരുന്നതും പോകുന്നതും പലപ്പോഴും ആരുമറിയാറില്ല. മുമ്പ് മാസത്തിലൊരിക്കല്‍ മാവേലി സ്റ്റോറില്‍ പോയി ഒരുമാസത്തേക്കുള്ള സാധനങ്ങളെല്ലാം വാങ്ങി വീട്ടിലെത്തിയിരുന്നവര്‍ ഇപ്പോള്‍ ഓരോ സാധനവും സ്റ്റോക്ക് വരുന്നുണ്ടോ എന്നറിയാന്‍ എല്ലാദിവസവും കയറിയിറങ്ങുന്ന അവസ്ഥയാണ്. ഇത് ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള സൗഹൃദാന്തരീക്ഷത്തെയും ബാധിക്കുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി സപ്ലൈകോയുടെ ഓണച്ചന്തകളില്‍ പോലും സാധനങ്ങള്‍ ലഭിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ഉത്സവസീസണുകളിൽ സഹകരണ വകുപ്പിനു കീഴില്‍ വ്യാപകമായി തുടങ്ങിയ ഫെയറുകളില്നിന്ന് യഥേഷ്ടം സാധനങ്ങള്‍ കിട്ടുകയും ചെയ്തു. പൊതുവിപണിയിലെ വിലക്കയറ്റം മൂലം വലിയ തുക സബ്സിഡിയായി നല്‍കേണ്ടിവരുന്നത് സപ്ലൈകോയുടെ സാമ്പത്തികഭദ്രതയെ ബാധിച്ചതും സര്‍ക്കാര്‍ സഹായം വേണ്ടപോലെ കിട്ടാത്തതുമാണ് അവശ്യസാധനങ്ങളുടെ സ്റ്റോക്ക് കുറയാന്‍ കാരണമായതെന്നാണ് സൂചന. വില കൂട്ടുന്നതിന്റെ പേരില്‍ പഴികേള്ക്കുന്നതിനേക്കാള് നല്ലത് സാധനങ്ങള്‍ സ്റ്റോക്കില്ലെന്നു പറഞ്ഞ് ഉപഭോക്താക്കളെ മാവേലി സ്റ്റോറുകളില്‍നിന്ന് ക്രമേണ പിന്തിരിപ്പിക്കുന്നതാണെന്ന കണക്കുകൂട്ടലും ഇതിന് കാരണമായി.
സബ്സിഡി സാധനങ്ങള്‍ ഒരുമിച്ചുകാണാന്‍ കിട്ടാതെ മാവേലി സ്റ്റോറുകള്‍
12:32 AM Jul 01, 2019 | Deepika.com