തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസനയം നിലവിലുള്ള വിദ്യാഭ്യാസ രീതി മാറ്റിമറിക്കുമെന്നും സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും വിദഗ്ധർ. പുതിയ നയം നടപ്പാക്കുമ്പോൾ കോളജുകൾക്ക് സ്വയംഭരണം നൽകുകയും കാലക്രമത്തിൽ യൂണിവേഴ്സിറ്റികളുമായുള്ള അഫിലിയേഷൻ നഷ്ടപ്പെടുകയും ചെയ്യും. ഇത് എയ്ഡഡ് കോളജുകളുടെ ഭാവി എന്താകുമെന്ന ചോദ്യം ഉയർത്തുന്നുണ്ടെന്നു " പുതിയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ'എന്ന വിഷയത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ സംഘടിപ്പിച്ച ശില്പശാലയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസ മേഖലയിൽ പലതരത്തിലുള്ള അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി. ജലീൽ ചൂണ്ടിക്കാട്ടി. പ്രാദേശിക വൈവിധ്യത്തെ അവഗണിച്ച് രാഷ്ട്രമാകെ ഒരേ വിദ്യാഭ്യാസ രീതി അടിച്ചേല്പിക്കുന്നതാണ് പുതിയ നയം.
വൻകിട സർവകലാശാലകളും കോളജുകളുമാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. അയ്യായിരത്തോളം വിദ്യാർഥികളെ ഉൾക്കൊള്ളുന്നതും രണ്ടായിരത്തോളം ഏക്കറിൽ നിലകൊള്ളുന്നതുമായിരിക്കണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെന്നാണ് നയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
2040 ആകുന്പോഴേക്കും ചെറിയ സ്ഥാപനങ്ങളെ വലിയവയിൽ ലയിപ്പിച്ച് ബൃഹത്തായ കാന്പസുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കുകയും വണ്ണം കൂട്ടുകയുമാണു ലക്ഷ്യം. അഫിലിയേറ്റഡ് കോളജുകൾ പതിയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്.
വികേന്ദ്രീകൃത വിദ്യാഭ്യാസ ആസൂത്രണത്തിലൂടെ നേടിയ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രാപ്യതയെ പുറകോട്ടടിക്കുന്നതാണ് പുതിയ നയം.
സ്വകാര്യ കോളജുകളിൽ മാത്രമല്ല, സർക്കാർ കോളജുകളിലും ഫീസ് നിശ്ചയിക്കാനുള്ള പൂർണ അധികാരം അതത് മാനേജ്മെന്റുകൾക്കു നൽകുന്നതിലും ആശങ്കയുണ്ട്. നിയമ വിദ്യാഭ്യാസത്തിന്റെ പരിഷ്കരണത്തിനുള്ള ശിപാർശയിൽ സാംസ്കാരിക ദേശീയതയുടെ അംശം വിതറിയതും കല്ലുകടിയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേണൻസ് സംബന്ധിച്ച ചില നയങ്ങൾക്ക് ജനാധിപത്യ സ്വഭാവമില്ലെന്നും മന്ത്രി പറഞ്ഞു.
ഡോ. കെ. കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി തയാറാക്കിയ ദേശീയ വിദ്യാഭ്യാസനയം 2019 കരട് രേഖയിൽ ഒന്‍പതു മുതൽ 18 വരെയുളള അധ്യായങ്ങളിലായി 137 പേജുകളിലാണ് ഉന്നത വിദ്യാഭ്യാസ നയത്തെക്കുറിച്ച് പറയുന്നത്.
ഈ നയത്തിന്റെ ഗുണവും ദോഷവും വിചിന്തനം ചെയ്ത് പൊതുജനങ്ങൾക്കു നിർദേശം സമർപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്താനാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ ഉരുത്തിരിഞ്ഞുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും മാനവവിഭവശേഷി മന്ത്രാലയത്തിനു കൈമാറും.
അവകാശങ്ങൾ ഭീഷണിയിൽ
ന്യൂനപക്ഷ മാനേജ്മെന്റുകൾക്കു സ്ഥാപനങ്ങൾ നടത്തുന്നതിനു ഭരണഘടനാപരമായി ലഭിക്കുന്ന അവകാശത്തിലുള്ള വലിയ കടന്നുകയറ്റം നടക്കാമെന്നു ശില്പശാലയിൽ പങ്കെടുത്ത പ്രഭാത് പട്നായിക് പറഞ്ഞു. അധ്യാപക നിയമനം പൂർണമായി മെരിറ്റിലാക്കിയാൽ സംവരണം അട്ടിമറിക്കപ്പെടാം. കരിയർ മെച്ചപ്പെടുത്താനായി കൂടുതൽ പേപ്പറുകളും പ്രബന്ധങ്ങളും വേണമെന്ന നിബന്ധന പ്രമോഷനായി അധ്യാപകരെ ഓരോന്നു ചെയ്യാൻ നിർബന്ധിക്കുന്നത് അധ്യാപനത്തിന് ഗുണംചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
മാറ്റിമറിക്കുന്ന നിർദേശങ്ങൾ
രാജ്യത്തെ വിദ്യാഭ്യാസ സന്പ്രദായത്തിന്റെ അലകും പിടിയും മാറ്റപ്പെടുന്ന രീതിയില്‍, ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന നിര്‍ദേശങ്ങൾ.
* പത്താം ക്ലാസിനുശേഷം പ്ലസ്ടു എന്ന വിദ്യാഭ്യാസക്രമംതന്നെ മാറ്റണമെന്നും 2020നുശേഷം പുതിയ അഫിലിയേറ്റഡ് കോളജുകള്‍ അനുവദിക്കരുത്
* ഇപ്പോഴുള്ള എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെയും 2030 ഓടുകൂടി സര്വകലാശാലകളായോ സ്വയംഭരണ സ്ഥാപനങ്ങളായോ ഉയര്‍ത്തണം.
* ചെറിയ സ്കൂളുകളും അങ്കണവാടികളുമെല്ലാം ഒരുമിപ്പിച്ച് വലിയ സ്കൂള്‍ കോംപ്ലക്സുകളാക്കണം.
* ഒറ്റ കോഴ്സുകള്‍ മാത്രം പഠിപ്പിക്കുന്ന കോളജുകള്‍ ഒന്നുകില്‍ നിർത്തലാക്കണമെന്നും അല്ലെങ്കില്‍ വിവിധ കോഴ്സുകള്‍ പഠിപ്പിക്കുന്ന ഉദാര കലാസ്ഥാപനങ്ങളായി മാറ്റണം.
കോർപറേറ്റ്വത്കരണമോ?
വിദ്യാഭ്യാസ മേഖലയിലുള്ള ചെറിയ സേവനദാതാക്കളെ പുറത്താക്കി വിദ്യാഭ്യാസത്തെ കോര്‍പറേറ്റ് വത്കരിച്ച് രാജ്യത്തെ വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാക്കാനും വിദ്യാഭ്യാസത്തെ നിസ്വാര്‍ഥ സേവനമായിക്കണ്ട് ശുശ്രൂഷ ചെയ്യുന്ന ഏജന്‍സികളെ പുറംതള്ളാനും ഈ നയം ഇടയാക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
അതിശക്തമായ ഒരു കേന്ദ്രീകൃത വിദ്യാഭ്യാസ ചട്ടക്കൂട് പുതിയ നയം വിഭാവനം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ തന്നെ സ്വകാര്യ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കാന്‍ കേന്ദ്രഗവണ്മെന്റിന് അധികാരം ലഭിക്കും. രാജ്യത്തെ എല്ലാ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഒറ്റയിടത്ത് ഓണ്‍ലൈനായി ശേഖരിക്കാന്‍ ദേശീയ വിദ്യാഭ്യാസ ടെക്നോളജി ഫോറം രൂപീകരിക്കും. ഇത്തരം കമ്മിറ്റികളെല്ലാം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
പുതിയ ദേശീയ വിദ്യാഭ്യാസ നയം ആശങ്കാജനകം
01:30 AM Jun 30, 2019 | Deepika.com