പീരുമേട്: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാഗമണ്‍ കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കു പോലീസിനുമേൽ നിയന്ത്രണം നഷ്ടപ്പെട്ടു. ജൂണ്‍ 12 മുതൽ 16 വരെ രാജ്കുമാർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്ന വിവരം അറിഞ്ഞില്ലെന്ന ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നും രമേശ് പറഞ്ഞു.
നിരപരാധികളെ പ്രതിയാക്കാൻ നീക്കമെന്ന് നാട്ടുകാർ
നെടുങ്കണ്ടം: രാജ്കുമാറിന്റെ മരണത്തിൽ തൂക്കുപാലം മേഖലയിലെ നിരപരാധികളെ പ്രതിയാക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി പ്രദേശവാസികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. 12ന് വൈകുന്നേരം നാലിനു പുളിയൻമല കാർമൽ സ്കൂളിനു സമീപമാണു നെടുങ്കണ്ടം പോലീസിനു രാജ്കുമാറിനെ കൈമാറുന്നത്. ഈ സമയം ഇയാൾ പൂർണ ആരോഗ്യവാനായിരുന്നു.
തട്ടിപ്പുകേസിൽ ഇരയായവർ രാജ്കുമാറിന്റെ വാടകവീട്ടിലെത്തി ബഹളംവച്ചപ്പോൾ നാലു കോടി രൂപ ജില്ലാ സഹകരണബാങ്ക് കുട്ടിക്കാനം ശാഖയിലുണ്ടെന്നും ഇതെടുത്തു പ്രശ്നങ്ങൾ തീർക്കാമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് മുപ്പതോളംപേർ മൂന്നു വാഹനങ്ങളിലായി ഇയാൾക്കൊപ്പം കുട്ടിക്കാനത്തേക്കു പോകുകയായിരുന്നു.
എന്നാൽ, ബാങ്കിൽ പണമില്ലെന്ന് അറിഞ്ഞതോടെ നെടുങ്കണ്ടം പോലീസിൽ അറിയിച്ചു. പുളിയൻമലയിലെത്തി പ്രതിയെ ഏറ്റുവാങ്ങണമെന്നും അറിയിച്ചിരുന്നു. കുട്ടിക്കാനത്തോ വഴിയിൽവച്ചോ ഇയാളെ ആരും മർദിച്ചിട്ടില്ല. 12ന് കസ്റ്റഡിയിലെടുത്തെങ്കിലും പിറ്റേന്ന് ഒപ്പമുണ്ടായിരുന്ന ശാലിനിയെയും മഞ്ജുവിനെയും മാത്രമാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. ദിവസങ്ങൾ കഴിഞ്ഞാണ് ഇയാളെ കോടതിയിൽ ഹാജരാക്കുന്നത്. പൂർണ ആരോഗ്യത്തോടെ കൈമാറിയ പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനു തങ്ങളെ പ്രതികളാക്കുന്നതു ഗൂഢ ലക്ഷ്യത്തോടെയാണെന്നു നാട്ടുകാർ പറഞ്ഞു. രാജ്കുമാറിന്റെ കാലിനു പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന പോലീസ് വാദവും തെറ്റാണ്. തങ്ങൾക്കൊപ്പം വന്നപ്പോഴും മുന്‍പും ഇയാൾക്കു നടക്കുന്നതിനു യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.
നാട്ടിലെ പൊതുപ്രവർത്തകർ എന്ന നിലയിൽ തട്ടിപ്പ് സംഘത്തെ നിയമത്തിന്റെ മുന്പിൽ കൊണ്ടുവരിക മാത്രമാണ് തങ്ങൾ ചെയ്തതെന്നും എന്നാൽ, പ്രതിയെ പിടിച്ചുനൽകിയ നിരപരാധികളായ തങ്ങളെ പ്രതിയാക്കാൻ പോലീസ് നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും നജീബ് കളരിക്കൽ, കെ.എസ്. സജി, പി.എച്ച്. ഉബൈസ്, പി. അരുണ്‍ എന്നിവർ പറഞ്ഞു.
തട്ടിപ്പ് സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു താൻ എസ്പിക്കു നൽകിയ പരാതി വളച്ചൊടിച്ചു നിരപരാധികളെ ക്രൂശിക്കാൻ പോലീസ് ശ്രമിക്കുന്നതായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗം ആലീസ് തോമസ് പറഞ്ഞു.
ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി
കോട്ടയം (ഗാന്ധിനഗർ): പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവേ മരിച്ച പ്രതിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം കോട്ടയം മെഡിക്കൽ കോളജിലെത്തി. ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. രാവിലെ 10ന് ഫോറൻസിക് സംഘം മെഡിക്കൽ കോളജിൽ രാജ്കുമാറിനെ പോസ്റ്റ്മോർട്ടം നടത്തിയ രണ്ടു ഡോക്ടർമാരിൽനിന്നും തെളിവെടുപ്പ് പൂർത്തിയാക്കി വൈകുന്നേരം 4.30നു മടങ്ങി.
സബ് ജയിലിലെ പോലീസുകാരും സംശയത്തിന്റെ നിഴലിൽ
പീരുമേട്: റിമാൻഡ് പ്രതി പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം പോലീസിനു പിന്നാലെ പീരുമേട് സബ് ജയിലിലെ പോലീസുകാരും സംശയത്തിന്റെ നിഴലിൽ. ജയിൽ അധികൃതർ നല്കുന്ന വിശദീകരണങ്ങളിലെ പൊരുത്തക്കേടുകളാണ് സബ്ജയിലിലെ പോലീസുകാരെ സംശയത്തിന്റെ നിഴലിലാക്കുന്നത്. 18ന് സബ് ജയിലിലെ പോലീസുകാർ പീരുമേട് താലൂക്ക് ആശുപത്രിയിയിൽ എത്തിച്ചപ്പോൾ രാജ്കുമാർ വാഹനത്തിൽനിന്നും ഇറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ആബുലൻസിനു സമീപമെത്തി പരിശോധിക്കുകയായിരുന്നെന്നും ഡോക്ടർമാർ പറയുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അരയ്ക്ക് താഴോട്ട് അസഹനീയമായ വേദനയാണെന്നു രാജ്കുമാർ ഡോക്ടർമാരോടു പറഞ്ഞിരുന്നു. കാലുകൾക്കു നീരുണ്ടായിരുന്നതിനാൽ എക്സ് റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചു.
വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: റിമാൻഡ് പ്രതിയായിരുന്ന ഇടുക്കി സ്വദേശി രാജ് കുമാർ പോലീസ് മർദനത്തെത്തുടർന്ന് സബ്ജയിലിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വിശദമായ ഒരു അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
നാലു ദിവസത്തെ തുടർച്ചയായ മർദനത്തിന്റെ ഫലമായി രാജ് കുമാറിന്റെ ശരീരത്തിൽ 32 മുറിവുകൾ ഉണ്ടായിരുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിൽ പറയുന്നു. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മർദനങ്ങളും അവസാനിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ കാലാകാലങ്ങളിൽ നൽകിയ നിർദേശങ്ങൾ കാറ്റിൽ പറത്തിയതിന്റെ പുതിയ ഉദാഹരണമാണ് രാജ് മാറിന്റെ മരണമെന്ന് പരാതിയിൽ പറയുന്നു.
പോലീസ് പിടിച്ചെടുത്ത പണത്തിലും തിരിമറി
നെടുങ്കണ്ടം: കുമാറിന്റെയും ശാലിനിയുടെ കൈയിൽനിന്നു പോലീസ് പിടിച്ചെടുത്തത് 2.4 ലക്ഷം രൂപ. കണക്കിൽ 1.97 ലക്ഷം മാത്രം. 12നു കേസിലെ പ്രതികളായ കുമാർ, ശാലിനി, മഞ്ജു എന്നിവരെ നാട്ടുകാർ വിവരം നൽകിയതിനെതുടർന്ന് നെടുങ്കണ്ടം പോലീസ് പുളിയൻമലയിൽനിന്നു കസ്റ്റഡിയിലെടുത്തു. ആറു പോലീസുകാരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തിച്ച കുമാർ, രണ്ടാം പ്രതി ശാലിനി എന്നിവരുടെ കൈവശത്തുനിന്നു പോലീസ് സ്റ്റേഷനകത്തുവച്ച് പോലീസ് ഉദ്യോഗസ്ഥർ 2.4 ലക്ഷം രൂപ കണ്ടെത്തിയെന്നു സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയവർ പറയുന്നു. രണ്ടാം പ്രതി മഞ്ജു, മൂന്നാം പ്രതി ശാലിനി എന്നിവരിൽനിന്നു 1.17 ലക്ഷം രൂപ കണ്ടെത്തിയെന്നാണു പോലീസ് ആദ്യം നൽകിയ ഒൗദ്യോഗിക വിശദീകരണം.
20 ലക്ഷം കൈക്കൂലി ചോദിച്ചതായി വെളിപ്പെടുത്തൽ
നെടുങ്കണ്ടം: കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനോടു പോലീസ് 20 ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി വെളിപ്പെടുത്തൽ. തൂക്കുപാലം സ്വദേശിയായ മുല്ലശേരിൽ അരുണ്‍ എന്നയാളാണ് പോലീസുകാർ പ്രതികളോടു കൈക്കൂലി ചോദിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷൽ അന്വേഷണം വേണം: ചെന്നിത്തല
01:08 AM Jun 30, 2019 | Deepika.com