നെടുമങ്ങാട് : കാമുകനൊപ്പം ഒളിച്ചോടിയ സ്ത്രീയുടെ 16 വയസുള്ള മകളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. നെടുമങ്ങാട് നഗരസഭയിലെ പറണ്ടോട് കുന്നിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഞ്ജുഷയുടെ മകൾ മീരയുടെ മൃതദേഹമാണ് 19 ദിവസത്തിനുശേഷം പോലീസും ഫയർഫോഴ്സും ചേർന്ന് കണ്ടെടുത്തത്. മീരയുടെ മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചു.
മഞ്ജുഷയുടെ വാടകവീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ മാറി കരിപ്പൂര് കാരാന്തല കുരിശടിക്ക് സമീപത്തെ അടച്ചിട്ടിരുന്ന കിണറ്റിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കിണറിനോടു ചേർന്നുള്ള വീട്ടിൽ താമസിക്കുന്ന അനീഷും (34) മഞ്ജുഷയും ചേർന്ന് കുട്ടിയുടെ മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നുവെന്നു കരുതുന്നു. മഞ്ജുഷയെയും അനീഷിനെയും വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
റോഡരികിലെ കാടുകയറി കിടന്ന പുരയിടത്തിലെ പതിനെട്ട് അടിയിലധികം ആഴമുള്ള കിണറിൽ കല്ലുകെട്ടിതാഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ഇരുവരും ചേർന്ന് കുട്ടിയെ ബൈക്കിൽ കൊണ്ടുവന്ന് കിണറിനു സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയും മൂടി മാറ്റി കിണറ്റിൽ തള്ളുകയും ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 11 മുതൽ മീരയെയും മഞ്ജുഷയെയും കാണാനില്ലെന്ന് മഞ്ജുഷയുടെ അമ്മ 17 ന് പോലീസിൽ പരാതി നൽകിയിരുന്നു. മഞ്ജുഷയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും അവരെ തേടി താൻ തിരുപ്പതിയിൽ പോവുകയാണെന്നും ഇക്കാര്യം പോലീസിൽ അറിയിക്കരുതെന്നും മഞ്ജുഷ പറഞ്ഞു.
പതിനാറുകാരി കിണറ്റിൽ മരിച്ചനിലയിൽ
01:08 AM Jun 30, 2019 | Deepika.com