തിരുവനന്തപുരം: തിരുവനന്തപുരം ശ്രീവരാഹത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം കവർന്നു. മുട്ടത്തറ സ്വദേശി ബിജുവിൽ നിന്നാണ് ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഒരു കിലോ 400 ഗ്രാം സ്വർണം കവർച്ച ചെയ്തത്.
ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തൃശൂരിൽനിന്നു സ്വർണം ശേഖരിച്ച് കുഴിത്തുറയിലുള്ള കടയിലേക്ക് കൊണ്ടുവരികയായിരുന്നു ബിജു. തൃശൂരിൽ നിന്നു പുലർച്ചെ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ബിജു തന്പാനൂരിൽനിന്നു കാറിൽ മുട്ടത്തറ കല്ലുംമൂട്ടിലുള്ള വീട്ടിലേക്കു പോവുകയായിരുന്നു.
ശ്രീവരാഹത്തുവച്ച് എതിർദിശയിൽ നിന്നു കാറിലെത്തിയ അക്രമിസംഘം ബിജുവിന്റെ കാർ തടഞ്ഞ് ആക്രമിച്ചു. അക്രമിസംഘം ബിജുവിന്റെ കാറിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും കാറിനുള്ളിലേക്കു മുളകുപൊടി വിതറുകയും ചെയ്തു. പരിഭ്രമിച്ചുപോയ ബിജുവിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അക്രമിസംഘം സ്വർണം വച്ചിരുന്ന ബാഗുമായി കടന്നുകളഞ്ഞു. പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല എന്നതിനാൽ ആക്രമണത്തിനു ശേഷം അൽപസമയം കഴിഞ്ഞാണ് പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ബിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി മൊഴിയെടുത്തു.
അക്രമിസംഘം സഞ്ചരിച്ചിരുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും കാറിന്റെ നന്പർ വ്യാജമാണെന്നു പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. സ്വർണം സൂക്ഷിച്ചിരുന്ന ബാഗിൽ തന്നെയാണ് ബിജുവിന്റെ മൊബൈൽ ഫോണും ഉണ്ടായിരുന്നത്. ഈ മൊബൈൽ നന്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അടുത്തിടെ വർധിച്ചുവരുന്ന സ്വർണക്കടത്ത് കേസുകളുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
തൃശൂരിൽ നിന്നു കൊണ്ടുവന്ന സ്വർണത്തിന്റെ ബില്ലുൾപ്പെടെയുള്ള രേഖകൾ ബിജു പോലീസിനു കൈമാറിയിട്ടുണ്ട്. തൃശൂരിൽ നിന്നു സ്ഥിരമായിസ്വർണം വാങ്ങി വരുന്ന ആളാണ് ബിജു. സ്വന്തം ജ്വല്ലറിയിലേക്കും സമീപത്തുള്ള മറ്റു ജ്വല്ലറികളിലേക്കുമുള്ള സ്വർണം കഴിഞ്ഞ പത്തു വർഷമായി ബിജു ഇത്തരത്തിൽ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ചറിയുന്നവർ മുൻകൂട്ടി പദ്ധതിയിട്ടാണോ ബിജുവിനെ അക്രമിച്ച് സ്വർണം കവർന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു
01:08 AM Jun 30, 2019 | Deepika.com