പാലക്കാട്: വാളയാറിൽ ദേശീയപാതയോരത്തു നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കുപിന്നിൽ ഓംനി വാനിടിച്ച് മൂന്നുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഏഴുപേർക്കു പരിക്കേറ്റു. കോയമ്പത്തൂരിൽനിന്നു പാലക്കാട് ചന്ദ്രനഗറിലെ ബന്ധുവീട്ടിലേക്കു വന്നവരാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനായിരുന്നു അപകടം.
കുട്ടികൾ ഉൾപ്പെടെ 12 പേരാണ് വാനിലുണ്ടായിരുന്നത്. കോയമ്പത്തൂർ കരിമ്പുകടൈ ഭാരതിനഗറിൽ അബ്ദുൾ മജീദിന്റെ ഭാര്യ ഫൈറോജ് ബീഗം (65), ഇവരുടെ മകൾ മെഹരാജിന്റെ മകൾ അൽഫ ഷിൽദ (രണ്ടര), മൊയ്തീൻ അബുവിന്റെ മക്കളായ ഷെറിൻ (13), മുഹമ്മദ് റയാൻ (ഒമ്പത്), വാൻഡ്രൈവർ കോയമ്പത്തൂർ കുനിയമുത്തൂർ കുറിച്ചിപിരിവ് ഇട്ടോരി ഷംസദ്ഖാനിന്റെ മകൻ മുഹമ്മദ് ഷാജഹാൻ (30) എന്നിവരാണ് മരിച്ചത്.
ഫൈറോജ് ബീഗത്തിന്റെ മകൾ ഫരീദ (42), മകൾ ഇനിയ ഫർഹത്ത് (12), ബിനാസ് (36), മക്കളായ നിഷ്മ (12), മുഹമ്മദ് റിസ്വാൻ (അഞ്ച്), മൊയ്തീൻ അബുവിന്റെ ഭാര്യ സാജിത (28), മെഹരാജ് (30) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി കോയമ്പത്തൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഐസിയു സംവിധാനമുള്ള ആംബുലൻസുകളിലാണ് കൊണ്ടുപോയത്.
വാളയാർ പതിനാലാംകല്ല് ജംഗ്ഷനിൽ ദേശീയപാതയോരത്തു നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പിന്നിലാണ് വാൻ ഇടിച്ചത്. ഓംനി വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഫയർഫോഴ്സും വാളയാർ, കസബ സ്റ്റേഷനുകളിൽനിന്നുള്ള പോലീസും ഹൈവേ പട്രോളിംഗ് സംഘവും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.
മരിച്ച ഫൈറോജ് ബീഗത്തിന്റെ സഹോദരൻ എ.എം. ഷെയ്ഖ് പാലക്കാട് ചന്ദ്രനഗർ ചൈതന്യ കോളനിയിലാണ് താമസിക്കുന്നത്. ഇവരുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനാണ് കോയമ്പത്തൂരിൽനിന്നു സംഘം പുറപ്പെട്ടത്. അപകടവിവരമറിഞ്ഞു പാലക്കാട്ടുള്ള ബന്ധുക്കളെല്ലാം ജില്ലാ ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടം രാത്രിയിൽതന്നെ നടത്തി മൃതദേഹങ്ങൾ കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. വാളയാർ പോലീസ് കേസെടുത്തു.
ലോറിക്കു പിന്നിൽ വാനിടിച്ച് അഞ്ചുപേർ മരിച്ചു
12:46 AM Jun 30, 2019 | Deepika.com