കണ്ണൂർ: സ്വകാര്യ ചിട്ടിക്കമ്പനിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. തട്ടിപ്പുമായി ബന്ധമുള്ള ബ്രാഞ്ച് മാനേജരുൾപ്പെടെ രണ്ടു വനിതാ ജീവനക്കാർക്കെതിരേ കേസെടുത്തു.
സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ് ഫണ്ടിന്റെ കണ്ണൂർ തളാപ്പ് ശാഖയിലെ മുൻ കളക്ഷൻ ഏജന്റ് കുടിയാൻമല സ്വദേശി അമിത് കുമാറിനെയാണ് കണ്ണൂർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാബുമോൻ എന്നിവരടങ്ങിയ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ശാഖാ മനേജർ ശ്രീജ, കാഷ്യർ റീന എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ധനകോടി ചിറ്റ്സ് മാനേജിംഗ് ഡയറക്ടർ യോഹന്നാന്റെ പരാതിയിലാണ് നടപടി.
അമിത് കുമാറിന്റെ നേതൃത്വത്തിൽ ധനകോടി ചിട്ടിയിൽ ചേർന്ന ചിറ്റാളന്മാരുടെ സമാന പേരുകളുള്ളവരെ കണ്ടെത്തി ചിട്ടിയിൽ ചേർത്ത് സമാന്തര ചിട്ടി നടത്തിയായിരുന്നു തട്ടിപ്പ്. സമാന പേരുകളുള്ളവരെ കണ്ടെത്തി ചിട്ടിയിൽ ചേർക്കുകയും ധനകോടിയുടെ പാസ് ബുക്ക് ഇവർക്കു നൽകി പണമിടപാട് ഇതിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തിരുന്നു.
യഥാർഥ ചിട്ടിയിൽ ചേർന്നവരുടെ പേരുകൾ സമാനമായതിനാൽ സമാന്തര ചിട്ടിയെക്കുറിച്ച് ആദ്യമൊന്നും മാനേജ്മെന്റിന് വിവരം ലഭിച്ചിരുന്നില്ല. യഥാർഥ ചിട്ടിയിൽ ചേർന്ന ചിലരുടെ പണം ഓഫീസിൽ അടയ്ക്കാതെ തിരിമറി നടത്തുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് സംശയത്തിൽ കമ്പനി ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് തട്ടിപ്പു കണ്ടെത്തിയത്. സമാന്തര ചിട്ടിയിലൂടെ മൂവർസംഘം കമ്പനിക്കു ലഭിക്കേണ്ട 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
ചിട്ടിക്കമ്പനിയുടെ ചെക്ക് ഉപയോഗിച്ച് സമാന്തര ചിട്ടിയിൽ ചേർന്നവർക്ക് കമ്പനി പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. അമിത് കുമാറിന്റെ പക്കൽനിന്ന് സമാന്തര ചിട്ടിയുടെ കളക്ഷൻ ബുക്കുകൾ ഉൾപ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സമാന്തര ചിട്ടിതട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
12:11 AM Jun 30, 2019 | Deepika.com